ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി. മോദി സർക്കാരിന്റെ എട്ട് വർഷത്തിൽ ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഖത്തറിന് മുന്നിൽ വിദേശ നയം അടിയറവ് വെച്ചു. യുക്രൈൻ അധിനിവേശത്തിൽ റഷ്യയ്ക്ക് മുമ്പിൽ കീഴടങ്ങി. ക്വാഡിൽ അമേരിക്കയ്ക്ക് മുമ്പിലും കീഴടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
കഴിഞ്ഞ കുറേ കാലങ്ങളായി സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയുടെ വിമര്‍ശകനാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ അദ്ദേഹം വിമര്‍ശിക്കാറുണ്ട്. ബിജെപി വക്താക്കളുടെ വിവാദ പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ട്വീറ്റുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ‘എട്ട് വര്‍ഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ ഇഴഞ്ഞുനീങ്ങി, യുക്രൈന്‍ വിഷയത്തില്‍ റഷ്യയുടെ മുമ്പില്‍ മുട്ടുകുത്തി, ക്വാഡില്‍ അമേരിക്കക്ക് കീഴടങ്ങി, ഇപ്പോഴിതാ ഖത്തറിന് മുന്നിൽ വിദേശ നയം അടിയറവ് വെച്ചു.’ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റില്‍ പറയുന്നു. അതേസമയം നബി വിരുദ്ധ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മാത്രമല്ല പാര്‍ട്ടിയും പ്രതിരോധത്തിലാവുന്ന സ്ഥിതിയാണുള്ളതെന്ന് വിലയിരുത്തലുകളുയരുന്നുണ്ട്.





























