ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ പരിഷ്‌കരണത്തിൽ വൻ ശമ്പള വർദ്ധനവ് ഉണ്ടാകില്ലെന്ന് പുതിയ സൂചനകൾ വൻ വർധനവാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നതെങ്കിലും സർക്കാർ മിതമായ നിരക്കിലുള്ള മാറ്റങ്ങൾ മാത്രമേ വരുത്തൂ എന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫിറ്റ്‌മെന്റ് ഫാക്ടർ 3.83 ആയി ഉയർത്തണമെന്നും ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്നുമുള്ള തൊഴിലാളി യൂണിയനുകളുടെ ശക്തമായ ആവശ്യങ്ങൾ അതേപടി അംഗീകരിക്കാൻ സർക്കാർ തയ്യാറായേക്കില്ല.കടുത്ത ശമ്പള വർധന വരുത്തിയാലുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യതയും ഇത് വിവിധ സംസ്ഥാന സർക്കാരുകൾക്ക് മേൽ ഉണ്ടാക്കിയേക്കാവുന്ന അധിക സമ്മർദ്ദവും കണക്കിലെടുത്ത് സമവായത്തോടെയുള്ള ഒരു മിതമായ ഫോർമുലയാകും കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്നാണ് സൂചനകൾ.
വിലക്കയറ്റവും വർധിച്ചുവരുന്ന ജീവിതച്ചെലവും മൂലം ജീവനക്കാരുടെ വാങ്ങൽ ശേഷിയിലുണ്ടായ കുറവ് പരിഹരിക്കാൻ വലിയ തോതിലുള്ള വർധനവ് അനിവാര്യമാണെന്നാണ് യൂണിയനുകളുടെ വാദം. നിലവിലെ അടിസ്ഥാന ശമ്പളത്തെ പുതിയ ശമ്പള ഘടനയിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഗുണന ഘടകമായ ‘ഫിറ്റ്‌മെന്റ് ഫാക്ടർ’ ആണ് ഇതിൽ ഏറ്റവും നിർണായകം. ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയ 2.57 എന്ന ഫിറ്റ്‌മെന്റ് ഫാക്ടർ വഴിയാണ് ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി മുൻപ് ഉയർന്നത്. എന്നാൽ ഇത്തവണ യൂണിയനുകളുടെ ഉയർന്ന ആവശ്യങ്ങളും സർക്കാരിന്റെ സാമ്പത്തിക അച്ചടക്കവും തമ്മിലുള്ള ചർച്ചകൾ ശമ്പള പരിഷ്‌കരണത്തിൽ ഏറെ നിർണായകമാകും





























