തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തോടെ രാജ്യത്തെ ആദ്യ സമ്പുർണ ഡിജിറ്റൽ നിയമസഭയായി മാറുകയാണ് കേരള നിയമസഭ. കടലാസ് രഹിത നിയമസഭ എന്ന ലക്ഷ്യത്തോടെയാണ് ഇ-നിയമസഭയുടെ ആദ്യഘട്ടം പൂർത്തിയാക്കുന്നത്. ഗവർണറുടെ പ്രസംഗവും ബജറ്റ് പ്രസംഗവും ഡിജിറ്റൽ രൂപത്തിലും അവതരിപ്പിക്കും.
ഡിജിറ്റല്‍ നിയമസഭയായി മാറിയതോടെ വിവിധ രേഖകള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. നിയമസഭയ്ക്കുള്ളില്‍ സാമാജികര്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വര്‍ഷം പ്രിന്റിംഗിന് ചെലവാകുന്ന തുക ഉപയോഗിച്ച് ഡിജിറ്റല്‍ സംവിധാനം പുർണമായും ഏര്‍പ്പെടുത്താനാകുമെന്നാണ് സ്പീക്കർ ഇത് സംബന്ധിച്ച് നടത്തിയ വാർത്താ സമ്മേളത്തിൽ വ്യക്തമാക്കിയിരുന്നു. ഒരുവര്‍ഷം നിയമസഭകൂടുന്നതിന് വേണ്ട രേഖകള്‍ പ്രിന്റ് ചെയ്യുന്നതിന് 35മുതല്‍45വരെ കോടിരൂപയാണ് ചെലവാകുന്നത്.
ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്കാണ് ഈ സംവിധാനം നിയമസഭയില്‍ ഏര്‍പ്പെടുത്തുന്നത്. സഭയില്‍ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പ് സാമാജികരുടെ മുന്നിലുള്ള ലാപ്‌ടോപ്പില്‍ ലഭ്യമാക്കും. 40കോടിരൂപ ചെലവാക്കിയാണ് സഭ ഡിജിറ്റലാക്കിയത്.
ഡിജിറ്റലാവുന്നതോടെ വാച്ച് ആൻഡ് വാർഡ് മുഖേന കുറിപ്പു കൊടുത്തു വിടുന്നതിനു പകരം സ്പീക്കറുമായി അംഗത്തിനു ചാറ്റ് ചെയ്യാം. ഉപചോദ്യങ്ങൾക്കായി കൈ ഉയർത്തുന്നതും ഒഴിവാക്കാം. ചാറ്റ് വിത്ത് സ്പീക്കർ എന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സഭയ്ക്കു പുറത്തെ ആവശ്യങ്ങൾക്കായി എല്ലാ അംഗങ്ങൾക്കും ഐപാഡ്. ഇതിൽ ചോദ്യോത്തരങ്ങളും നോട്ടിസും സമർപ്പിക്കാൻ ആപ്പുകൾ.
വോട്ടിങ്ങിനായുള്ള പ്രത്യേക ബട്ടണുകൾ ഒഴിവാക്കും. പകരം സ്ക്രീനിൽ തെളിയുന്ന ടാബുകളിൽ തൊട്ടാൽ മതി. ചോദ്യങ്ങൾ ഉന്നയിച്ച അംഗങ്ങൾക്കു 15 മിനിറ്റ് മുൻപ് സിസ്റ്റം വഴി ഉത്തരങ്ങൾ നൽകും.