അടൂർ : കടമ്പനാട് നാലു തുണ്ടിൽ മേൽത്തുരുത്തി ഏലാ കനാൽ പാലം യാഥാർത്ഥ്യമായി. ഇതോടെ കടമ്പനാട് പഞ്ചായത്തിലെ നാലുതുണ്ടിൽ പ്രദേശത്തെ ജനങ്ങളുടെ നാൽപത്തിഅഞ്ച് വർഷത്തോളമായുള്ള
കാത്തിരിപ്പിന് ആണ് ഇതോടെ വിരാമം ആയത്. പ്രദേശത്തെ ജനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധം കനാൽ കടന്ന് പോയതിനാൽ ശാസ്താംകോട്ട റോഡുമായി ആ പ്രദേശത്തെ ജനങ്ങളുടെ യാത്രാ സൗകര്യത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മാത്രവുമല്ല കനാൽ റോഡിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം കടമ്പനാട് എത്തുവാൻ. അതുപോലെ തന്നെ കർഷകർക്ക് ഏലയിലേക്ക് പോകുന്നതിനും വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
പ്രദേശവാസികൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി ഐ നേതാവുമായ എസ് രാധാകൃഷ്ണൻ മുഖേന എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന് നൽകിയ നിവേദനത്തെ തുടർന്നാണ് എംഎൽഎ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ച് പാലം യാഥാർത്ഥ്യമായത്. ജില്ലാ നിർമ്മിതികേന്ദ്രം ആയിരുന്നു പദ്ധതി ചുമതല. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്തംഗം വിമലാ മധു , ഗ്രാമപഞ്ചായത്തംഗം റ്റി പ്രസന്നകുമാർ, മുൻ പഞ്ചായത്തംഗം ആർ സുരേഷ് കുമാർ, റ്റി ആർ ബിജു, എസ് പ്രഭാകരൻപിള്ള, ജി കുട്ടപ്പൻ, സി ഗോപിനാഥൻ കടമ്പ്, സി അനീഷ് തുടങ്ങിയവർ സംസാരിച്ചു.