പത്തനംതിട്ട: ഇലന്തൂരിൽ നരബലി നടന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് എറണാകുളത്തുള്ള രണ്ട് യുവതികൾ ഇലന്തൂരിൽ വച്ച് ഷാഫിയുടെ പീഡനത്തിന് ഇരയായി എന്ന വാർത്തയും എത്തിയത്. നഗരത്തിൽ താമസിക്കുന്ന രണ്ടു യുവതികൾ മുഹമ്മദ് ഷാഫിയുടെ മയക്കുമരുന്ന് വില്പന ശൃംഖലയിലെ കണ്ണികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ ഇലന്തൂരിലെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവരുടെ ഒത്താശയോടെയായിരുന്നു പീഡനമെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനിടെ, ശ്രീദേവി എന്ന പേരിലുൾപ്പെടെ ഒന്നിലേറെ ഫേസ്ബുക്ക് പ്രൊഫൈലുകൾ മുഹമ്മദ് ഷാഫി ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ പേജുകൾ പ്രവർത്തിപ്പിക്കാൻ മറ്റാരോ സഹായിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.
നരബലി കേസിൽ ഭഗവൽ സിംഗ് – ലൈല ദമ്പതികൾക്ക് മനുഷ്യമാംസം വിൽക്കാനുള്ള പദ്ധതിയുമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ദേവിയെ പ്രീതിപ്പെടുത്താൻ ബലി നൽകുന്നവരുടെ മാംസം വിൽക്കാമെന്ന് ഷാഫി ഇവരെ തെറ്റിദ്ധരിപ്പിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മനുഷ്യമാംസം വിൽക്കുന്നതിലൂടെ ലക്ഷങ്ങൾ സ്വന്തമാക്കാമെന്ന ഷാഫി ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഒരു കിലോ മനുഷ്യ മാംസത്തിന് 20 ലക്ഷം രൂപ വരെ കിട്ടുമെന്നാണ് ഷാഫി ഭഗവൽ സിംഗ് – ലൈല ദമ്പതികളോട് പറഞ്ഞിരുന്നത്.
കൊലപാതകം നടത്തി മാംസം അറുത്തുമാറ്റിയാൽ പിറ്റേദിവസം തന്നെ ബംഗളൂരുവിൽ നിന്നും മനുഷ്യമാംസം വാങ്ങുവാൻ ആളെത്തുമെന്നും ഷാഫി ഇവരോട് പറഞ്ഞിരുന്നു. മനുഷ്യ ശരീരത്തിലെ ചില പ്രത്യേക അവയവങ്ങൾക്ക് കൂടുതൽ വില കിട്ടുമെന്നാണ് ഷാഫി പറഞ്ഞിരുന്നത്. കരൾ, മാറിടം, ഹൃദയം എന്നിവയ്ക്ക് കൂടുതൽ വില കിട്ടുമെന്നും ഷാഫി ഇവരെ വിശ്വസിപ്പിച്ചിരുന്നു. ഷാഫിയുടെ വാക്ക് വിശ്വസിച്ച ഭഗവൽ സിംഗ്- ലൈല ദമ്പതികൾ പത്തുകിലോ മാംസമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചത്. ദിവസങ്ങളോളം അത് ഫ്രിഡ്ജിൽ തന്നെ ഉണ്ടായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ ദമ്പതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
എന്നാൽ ഷാഫി പറഞ്ഞ ദിവസം കഴിഞ്ഞും ശരീരഭാഗങ്ങൾ വാങ്ങാൻ ആളെത്തിയില്ല. ആളെത്താതായതോടെ ഫ്രിഡ്ജിൽ സൂക്ഷിച്ച മാസം പിന്നീട് കുഴിച്ചിടുകയായിരുന്നു. നരബലിയുടെ പേരിലും മനുഷ്യമാംസം വാങ്ങാൻ ആളെത്തുമെന്ന് വിശ്വസിപ്പിച്ചും ദമ്പതികളിൽ നിന്ന് പല തവണകളായി ആറ് ലക്ഷത്തോളം രൂപ ഷാഫി വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ കൊലപാതകത്തിൻ്റെ പേരിൽ ഭഗവൽ സിംഗിനെ ബ്ലാക്‌മെയിൽ ചെയ്യാൻ ഷാഫി പദ്ധതിയിട്ടിരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ഇതിനിടെ നരബലി നടന്ന വീട്ടിലെത്തിച്ച് മുഹമ്മദ് ഷാഫി പീഡിപ്പിച്ചെന്ന് കരുതുന്ന രണ്ട് യുവതികളെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഉല്ലാസയാത്രയെന്ന പേരിലാണ് ഇലന്തൂരിലേക്ക് തങ്ങളെ കൂട്ടിക്കൊണ്ടുവന്നതെന്ന മൊഴിയാണ് ഇവർ നൽകിയത്. ഇന്നലെ വൈകിട്ടാണ് എറണാകുളം പോലീസ് ക്ലബിൽ യുവതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഷാഫിയുമായി മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതായി യുവതികൾ മൊഴി നൽകി. ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.































