കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത് ആയിരുന്നു സംഭവം. ശിമഠം ഗുഡ്ഡ സ്വദേശി പരേതനായ യോഗേശ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭുവാണ് (65) മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സാവിത്രിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മകൻ എഴുനേറ്റു വന്നപ്പോൾ അടുക്കളയിലെ കസേരയിൽ കത്തിക്കരിഞ്ഞ് ഇരിക്കുന്ന സാവിത്രിയുടെ മൃതദേഹമാണ് കണ്ടത്. ഫൈബർ കസേരയിലിരുന്ന് അടുക്കളയിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസേര ഉരുകി ദേഹത്ത് പറ്റിപ്പിടിച്ച് നിലത്ത് കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം
പതിവായി സാവിത്രി രാവിലെ ആറുമണിയ്ക്ക് എഴുന്നേറ്റ് ടിവി കാണാറുണ്ടെന്ന് മകൻ പറഞ്ഞു. എഴുന്നേറ്റയുടൻ തന്നെ ടിവി കാണാൻ തുടങ്ങുന്നതായിരുന്നു ഇവരുടെ രീതി. എന്നാൽ ഇന്നലെ രാത്രിമുതൽ ടിവി തകരാറിലായിരുന്നു. തുടർന്ന് ഇത് നന്നാക്കാനായി കൊണ്ടുപോയതായും മകൻ പോലീസിനോട് പറഞ്ഞു. ടിവി കേടായതിനെത്തുടർന്ന് അമ്മയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നെന്നെന്നും പതിവുപോലെ സംസാരിച്ചിരുന്നില്ലെന്നും മകൻ മൊഴി നൽകി. സാവിത്രിയുടെ മരണത്തിൽ പോലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകന്റെ ഉൾപ്പെടെ വിശദമായ മൊഴി രേഖപ്പെടുത്തും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.





























