പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടിലെ ഡമ്മി പരിശോധന പൂർത്തിയായി. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറെൻസിക് സർജൻ മടങ്ങി. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയർ കത്തിച്ചുകളഞ്ഞതായി പ്രതികൾ സമ്മതിച്ചു. കയറിന്റെ അവശിഷ്ടങ്ങൾ ഫോറെൻസിക് പരിശോധനയിൽ കണ്ടെത്തി. വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണസംഘം പ്രതികളുമായി മടങ്ങി.
കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി, കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പോലീസ് പുനരാവിഷ്കരിച്ചത്. സെപ്റ്റംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്കോർപിയോ കാറുമായി 9.25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിൽ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.