ഹൈദരാബാദ് : സ്വർണവും പണവും കൊള്ളയടിച്ച ശേഷം 55 കാരിയെ കിണറ്റിൽ തള്ളിയിട്ട് മോഷ്ടാവ് കടന്നുകളഞ്ഞു. തെലങ്കാനയിലെ കരിംനഗർ ജില്ലയിലാണ് സംഭവം. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ലക്ഷ്മിയെയാണ് മോഷ്ടാവ് ആക്രമിച്ചത്. ജൂലൈ ഒന്നിനായിരുന്നു സംഭവം. 21 മണിക്കൂറോളം കിണറ്റിൽ അകപ്പെട്ട സ്ത്രീയെ നിലവിളികേട്ട് എത്തിയവരാണ് രക്ഷിച്ചത്. ഓൺലൈൻ ഇടപാടുകളിലൂടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായ പ്രതിയാണ് സ്ത്രീയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. തിരിച്ചറിയാതിരിക്കാനാണ് പ്രതി മോഷണത്തിനു ശേഷം സ്ത്രീയെ കിണറ്റിൽ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചത്. ജോലി നൽകാമെന്ന് പറഞ്ഞാണ് അജ്ഞാതൻ കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതെന്ന് ലക്ഷ്മി പൊലീസിനോടു പറഞ്ഞു.
ഫാമിൽ ജോലി നൽകാമെന്നാണ് ഇയാൾ ലക്ഷ്മിയോടു പറഞ്ഞത്. തുടർന്ന് ബൈക്കിൽ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങളും വെള്ളി പാദസരവും പണവും കവർന്നു. ശേഷം കൃഷി ആവശ്യത്തിനു വെള്ളമെടുക്കുന്ന വലിയ കിണറ്റിലേക്ക് തള്ളിയിട്ടു. കിണറിനുള്ളിലെ കയറിൽ പിടിച്ചാണ് ലക്ഷ്മി ജീവൻ രക്ഷിക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രതി കയർ മുറിച്ച ശേഷം കടന്നുകളഞ്ഞു.






























