മറയൂർ : കോയമ്പത്തൂരിൽ അടയ്ക്ക പറിക്കാൻപോയ മറയൂർ സ്വദേശികൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ഒരാൾ മർദനമേറ്റ് മരിച്ചു. മറയൂർ ചെമ്മണ്ണുകുഴി സ്വദേശി കൃഷ്ണൻ(59) ആണ് ചികിത്സക്കിടെ മരിച്ചത്. മറയൂർ ഇന്ദിരാനഗർ സ്വദേശി മഹേന്ദ്രനെ (26) കോയമ്പത്തൂർ കൃഷ്ണനഗർ പോലീസ് അറസ്റ്റുചെയ്തു. രണ്ടുമാസം മുൻപ് കോയമ്പത്തൂരിലെ വിവിധ ഭാഗങ്ങളിൽ അടയ്ക്ക പറിക്കാനായി മറയൂരിൽ നിന്നുപോയ സംഘത്തിൽപ്പെട്ടവരാണ് ഇരുവരും.
കോയമ്പത്തൂരിനടുത്ത് ആലാന്തുറൈ, ചെമ്മേട് തുടങ്ങി നിരവധി ഭാഗങ്ങളിലാണ് സംഘമെത്തിയത്. വളയംകോട്ട എന്ന സ്ഥലത്തെ ഒരുവീട്ടിൽ ഇവർ ഒന്നിച്ച് താമസിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 11 മണിക്ക് മദ്യപിച്ച് എത്തിയ മഹേന്ദ്രൻ കൃഷ്ണനുമായി വഴക്കുണ്ടാവുകയും അടിപിടിയിൽ കലാശിക്കുമായിരുന്നു. മഹേന്ദ്രന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ മറയൂർ സ്വദേശിയായ അടയ്ക്ക വ്യാപാരി അലിയുടെ നേതൃത്വത്തിൽ ഉടനടി ആലാന്തുറൈ ഗവ.ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോയമ്പത്തൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൃഷ്ണനെ മർദിച്ച മഹേന്ദ്രനെ അടയ്ക്ക വ്യാപാരി കോയമ്പത്തൂർ കാരുണ്യനഗർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. കേസെടുത്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. ബുധനാഴ്ച രാവിലെ കൃഷ്ണൻ മരിച്ചതോടെ കാരുണ്യനഗറിലെ ലോഡ്ജിൽ കഴിഞ്ഞ മഹേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു. കൃഷ്ണന്റെ ഭാര്യ: ധനലക്ഷ്മി, മക്കൾ: രാജാ, രമേശ്, യേശു രാജാ, സന്തോഷ്, ശകുന്തള. മരുമക്കൾ: ചന്ദ്ര, ശാരദ, കോമള, അഭിരാമി, മുനിരാജാ. സംസ്കാരം വ്യാഴാഴ്ച മറയൂർ പൊതുശ്മശാനത്തിൽ.





























