റാന്നി : കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കൃഷിയെയും മനുഷ്യ ജീവനെയും സംരക്ഷിക്കുന്നതിന് നടപടിയായി. അഡ്വ.പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിൻപുറത്ത് ഇറങ്ങാതെ ഇരിക്കാൻ സോളാർ വേലി കെട്ടാനാണ് നടപടിയായത്. 86 ലക്ഷം രൂപയുടെ പ്രവൃത്തികൾക്കാണ് ഇപ്പോൾ എഗ്രിമെന്‍റ് ആയിരിക്കുന്നത്.
ശബരിമല വനത്തോട് ചേർന്നുള്ള മഞ്ഞത്തോട് – മന്ദപ്പുഴ, ചണ്ണ – കുരുമ്പൻമൂഴി, കുംഭിത്തോട്, അരയാഞ്ഞിലിമൺ, പനംകുടന്ത – കുരുമ്പൻമൂഴി, വേലംപ്ലാവ് ഭാഗങ്ങളിലാണ് സോളാർ വേലി കെട്ടാൻ അനുമതി ലഭിച്ചത്. സോളാർ വേലി കെട്ടുന്ന തോടെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകർക്ക് ഏറെ ആശ്വാസം ലഭിക്കും. ഇപ്പോൾ ഈ ഭാഗങ്ങളിൽ കാട്ടാന , കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ ഇറങ്ങി നിരന്തരം കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇവ മനുഷ്യജീവനും ഭീഷണി ഉണ്ടാക്കുന്നുണ്ട്. സോളാർ വേലി കെട്ടുക മാത്രമാണ് ഇവയുടെ ആക്രമണം ഒരു പരിധിവരെ തടയുവാനുള്ള മാർഗ്ഗം.





























