മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ ചൂടുപിടിക്കുന്നതിനിടെ കേന്ദ്ര സർക്കാരിന്റെ വാദങ്ങൾക്ക് എതിരായ ശബ്ദവുമായി ഇക്കണോമിക് അഫേഴ്‌സ് വകുപ്പിലെ സാമ്പത്തിക ഉപദേഷ്ടാക്കൾ. ഇരുചക്ര വാഹനം ഉൾപ്പെടെയുള്ള പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ തിരിച്ച് കൊണ്ടുവരണമെന്നാണ് സാമ്പത്തിക ഉപദേഷ്ടാക്കളായ വി അനന്ത് നേഗേശ്വരനും ആകാശ് പൂജാരിയും നിർദേശിച്ചിരിക്കുന്നത്. പെട്രോളിൽ 20 ശതമാനത്തിൽ അധികം എഥനോൾ കലർത്തുന്നത് നടപ്പാക്കും മുമ്പ് ഭക്ഷണ-ഇന്ധന വിനിമയത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും ഇവർ അഭിപ്രായപ്പെട്ടു. പഴയ വാഹനങ്ങളിൽ ഇ20 ഇന്ധനം പ്രവർത്തിക്കുമോ ഇല്ലയോ എന്നത് മാത്രമല്ല രാജ്യത്തിന് മുന്നിലുള്ള പ്രശ്‌നം.
കൂടുതൽ എഥനോൾ ആവശ്യം ഉണ്ടാകുമ്പോൾ രാജ്യത്ത് എന്തൊക്കെ കൃഷി ചെയ്യണം, എത്രത്തോളം വെള്ളവും ഭൂമിയും ഇതിനായി വിനിയോഗിക്കണം, ഏതൊക്കെ കൃഷിയെ ഇത് ബാധിക്കും തുടങ്ങിയവയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇന്ത്യ ഇ27, ഇ30 ഇന്ധനങ്ങളിലേക്ക് മാറുന്നതിലും ഇവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നയപരമായ ചില തീരുമാനങ്ങൾ വളരെ എളുപ്പത്തിൽ തന്നെ തിരുത്താൻ സാധിക്കുന്നതാണ്. എന്നാൽ, കൃഷി രീതികളിൽ മാറ്റം വരുത്തുന്നതും ഇന്ധന ഉത്പാദനത്തിനായി ഭൂമിയം വെള്ളവും നീക്കി വെക്കുന്നതുമെല്ലാം പിന്നീട് തിരുത്താൻ വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യങ്ങളായിരിക്കുമെന്നാണ് ദി ഇന്ത്യൻ എക്‌സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വി അനന്ത് നേഗേശ്വരനും ആകാശ് പൂജാരിയും പറയുന്നത്.
എഥനോൾ കലർത്തിയ പെട്രോൾ എന്ന ലക്ഷ്യം ഇന്ത്യ അതിവേഗത്തിൽ കൈവരിച്ചിട്ടുണ്ട് പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുകയെന്ന ലക്ഷ്യം രാജ്യം കൈവരിച്ചു. ഇന്ധന ഇറക്കുമതി കുറയ്ക്കുന്നു, ഊർജ സംരക്ഷണം ഉറപ്പാക്കുന്നു, കർഷകർക്കും എഥനോൾ ഉത്പാദകർക്കും അധിക വിപണി സൃഷ്ടിക്കുന്ന തുടങ്ങിയ കാരണങ്ങളാണ് സർക്കാർ എഥനോൾ കലർത്തിയ പെട്രോൾ വിപണിയിൽ എത്തിക്കുന്നതിൽ നൽകുന്ന ന്യായീകരണം.






























