കൊച്ചി : യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ കോവളം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.ഇന്നലെ പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തുടരന്വേഷണം നടത്തുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും. സാമൂഹിക മാധ്യമം കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് തന്നെ സമീപിച്ച യുവതി മൊബൈൽ ഫോണടക്കം തട്ടിയെടുത്തെന്ന് എൽദോസ് ആരോപിക്കുന്നു.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കോവളം പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം യുവതി കോടതിയിൽ നൽകിയ മൊഴിപ്പകർപ്പിന് വേണ്ടി വഞ്ചിയൂർ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചെന്ന ആരോപണം കൂടി അന്വേഷണത്തിന്റെ പരിധിയിൽ വരും.





























