ന്യൂഡൽഹി : ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഖ്യ അജണ്ടയാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ആംആദ്മി പാര്‍ട്ടിയുടെ നീക്കം. വെള്ളം വൈദ്യുതി നിരക്കുകള്‍ കുറച്ചതും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കൊണ്ടുവന്നതുമടക്കമുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് ആംആദ്മി ഉയർത്തിക്കാണിക്കുന്നത്. അതേസമയം പൗരത്വ പ്രക്ഷോഭത്തെ പാക് അജണ്ടയായി ചിത്രീകരിക്കുന്നതടക്കമുള്ള വര്‍ഗീയ അജണ്ടകള്‍ മുന്നോട്ടുവെച്ചാണ് ബിജെപിയുടെ പ്രചാരണം.
ഡല്‍ഹിയില്‍ മുസ്‍ലിം പള്ളികള്‍ നിര്‍മിക്കാന്‍ ആംആദ്മി സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നുവെന്ന് ബിജെപി എംപി പര്‍വേശ് ശര്‍മ നടത്തിയ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ആരോപണം തെറ്റാണെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കി മറുപടി പറഞ്ഞെങ്കിലും ഇത്തരം വര്‍ഗീയ പ്രചാരണങ്ങളുയര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്. പൗരത്വ പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഡല്‍ഹിയിലെ സ്ഥലങ്ങളെ മിനി പാകിസ്താനെന്ന് ആക്ഷേപിച്ചതിന് ബിജെപി നേതാവ് കപില്‍ മിശ്രക്ക് കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഒരേ ഭാഷയിലാണ് സംസാരിക്കുന്നതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം ആരോപിച്ചത്. അതേസമയം ജനക്ഷേമ പ്രവര്‍ത്തനങ്ങൾ മുന്നോട്ടുവെച്ചാണ് ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വെള്ളം വൈദ്യുതി നിരക്കുകൾ കുറച്ച നടപടിക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ സൗജന്യ ബസ് യാത്ര വിദ്യാര്‍ഥികള്‍ക്കും ബാധകമാക്കും എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചാണ് ആംആദ്മി പാര്‍ട്ടി പ്രചാരണം ശക്തിപ്പെടുത്തുന്നത്.