ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘ഭീകരവാദി’ എന്ന പരാമർശം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടി സ്വീകരിച്ചു. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷൻ നോട്ടീസ് അയച്ചത്. ഖാർഗെയുടെ പരാമർശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെന്നൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖാർഗെ വിവാദ പ്രസ്താവന നടത്തിയത്. നീതിയിലും സമത്വത്തിലും വിശ്വസിക്കാത്ത മോദി ഒരു ഭീകരവാദിയാണെന്നും എഐഎഡിഎംകെ എന്തിനാണ് ഇത്തരമൊരു നേതാവുമായി കൈകോർക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, കിരൺ റിജിജു, പീയൂഷ് ഗോയൽ എന്നിവരടങ്ങുന്ന ബിജെപി സംഘം കമ്മീഷനെ നേരിട്ട് കണ്ട് പരാതി നൽകുകയായിരുന്നു. പ്രധാനമന്ത്രിയെ അപമാനിക്കുന്നത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.
അതേസമയം, തന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. താൻ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇ.ഡി, ഐ.ടി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനെയാണ് ഭീഷണിപ്പെടുത്തൽ എന്ന അർത്ഥത്തിൽ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനെയാണ് താൻ വിമർശിച്ചതെന്നാണ് ഖാർഗെയുടെ മറുപടി. എങ്കിലും, കമ്മീഷന്റെ നോട്ടീസ് കോൺഗ്രസ് ക്യാമ്പിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.






























