മന്ദമരുതി : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യ, മതേതര വിരുദ്ധത ഏറ്റവും പ്രകടമായ നാളുകൾ കൂടിയാണ് കടന്നുപോകുന്നത് എന്ന് കെപിസിസി സെക്രട്ടറി എൻ. ഷൈലാജ്. പ്രതിവർഷം രണ്ടുകോടി കള്ളപ്പണം പിടിച്ചെടുത്ത് ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കും. സാധാരണക്കാർക്ക് മിനിമം വേതനം ഉറപ്പാക്കും എന്നിങ്ങനെ ഒട്ടേറെ വ്യാജ വാഗ്ദാനങ്ങളാണ് മോദി സർക്കാർ നൽകിയത്. എന്നാൽ 10 വർഷം ഭരിച്ചിട്ടും ഇതിലൊരു വാഗ്ദാനം പോലും നടപ്പിലാക്കിയിട്ടില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും ഏറ്റവും കൂടിയ 10 വർഷമായിരുന്നു കടന്നുപോയത്. രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമില്ല, ഒറ്റമൂലിയായി വർഗ്ഗീയത വിളമ്പുക മാത്രമാണ് ബി.ജെ.പി ഭരണകൂടം ചെയ്യുന്നത്. മണിപ്പൂരിൽ ജനങ്ങൾ ഭീകരമായി ആക്രമിക്കപ്പെട്ടു. സ്ത്രീകൾ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. സംസ്ഥാനം ആളിക്കത്തിയിട്ടും 10 മാസമായിട്ടും പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായി കേരളം സന്ദർശിക്കുന്നതിനാണ് മോദിയുടെ മുൻഗണന. കേരളത്തിൽ കാലങ്ങളായി തുടർന്നുപോരുന്ന ഒരു പൈതൃകമുണ്ട്. മതസൗഹാർദത്തിൻ്റെ ചരിത്രമുണ്ട്. അത് നശിപ്പിക്കാൻ ഒരു വർഗ്ഗീയ ശക്തികളെയും അനുവദിക്കില്ല. സംഘർഷമുണ്ടാക്കി വോട്ട് പിടിക്കാമെന്നുള്ളത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണ്. രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് എതിരിടേണ്ടി വരുന്നത് ബി.ജെ.പിയോടല്ല എന്നതാണ് ശ്രദ്ധേയം. മറിച്ച് ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളോടാണ്. അവയെല്ലാം രാഷ്ട്രീയവത്കരിക്കപ്പെട്ടുകഴിഞ്ഞു അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് റാന്നി – പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. സി. കെ. ബാലൻ, ജെസ്സി അലക്സ്, അന്നമ്മ തോമസ്, റെഞ്ചി പതാലിൽ, എൻ. ഐ. എബ്രഹാം, ഷേർളി ജോർജ്, സുനിൽ കുമാർ, റൂബി കോശി, ബിജി വർഗീസ്, റെജി എബ്രഹാം, അനിൽകുമാർ എ. വി, വിനീത്. വി. നായർ, ബിനോജ് ചിറയ്ക്കൽ, സി. കെ. സുഗതൻ, ഷിബു വർഗീസ് എന്നിവർ പ്രസംഗിച്ചു.





























