കൊച്ചി: രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകർ ആരാണെന്നും അവർക്ക് നൽകിയ ഫീസ് എത്രയാണെന്നും വെളിപ്പെടുത്താനാകില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ നിയമപ്രകാരം ആരാഞ്ഞ ചോദ്യങ്ങൾക്കാണ് മറുപടി നൽകാനാകില്ലെന്ന് എസ്.ബി.ഐ. അറിയിച്ചത്. ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലായിരുന്നു കേസിൽ ഹാജരായ അഭിഭാഷകർ ആരാണെന്നും അവർക്ക് നൽകിയ ഫീസ് എത്രയെന്നും എസ്.ബി.ഐ.യോട് ആരാഞ്ഞത്. എസ്.ബി.ഐ.വഴിയാണ് ഇലക്ടറൽ ബോണ്ട് പുറപ്പെടുവിച്ചത്. ചോദ്യങ്ങൾക്ക് ഉത്തരം നിഷേധിച്ച് എസ്.ബി.ഐ. മുംബൈ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ നൽകിയിരിക്കുന്ന മറുപടി ഇങ്ങനെയാണ്.
ഹാജരായ അഭിഭാഷകൻ ആരാണെന്നത് മൂന്നാമതൊരാളുടെ സ്വകാര്യ വിവരമാണ്. അതിനാൽ വെളിപ്പെടുത്താനാകില്ല. അഭിഭാഷകനുമായുള്ള ബന്ധം വിശ്വാസത്തിൽ അധിഷ്ഠിതമാണ്. അത്തരം വിവരങ്ങൾ വിവരാവകാശ നിയമം വകുപ്പ് 8 (1) ഡി പ്രകാരം നൽകേണ്ടതില്ലെന്നും മറുപടിയിൽ വിശദീകരിക്കുന്നു. അതേസമയം, അഭിഭാഷകർക്ക് നൽകിയ ഫീസിന്റെ കാര്യത്തിൽ അത് വാണിജ്യപരമായ രഹസ്യമാണെന്നും അതിനാൽ വെളിപ്പെടുത്താനാകില്ലെന്നുമാണ് മറുപടി. ചോദ്യങ്ങൾ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വിശദീകരിക്കാൻ ആർ.ടി.ഐ. ആക്ടിലെ വകുപ്പ് എട്ട് (1) (ഇ)യും (ജെ)യും മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.ബി.ഐ.യുടെ ഈ മറുപടിക്കെതിരേ അപേക്ഷകനായ എം.കെ. ഹരിദാസ് അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്.