ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആശങ്കയില്‍. സുരക്ഷിതമെന്ന് പുറമേ ആശ്വസിക്കുന്നുണ്ടെങ്കിലും എല്ലാ പാര്‍ട്ടിയും പോളിങ് കുറഞ്ഞതിന്റെ കാരണംതേടി ജയസാധ്യത പരിശോധിച്ചുകൊണ്ടിരിക്കയാണ്. പാര്‍ട്ടികള്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മിഷനും പോളിങ് കുറഞ്ഞതിന്റെ ക്ഷീണത്തിലാണ്. കേരളമടക്കം 13 സംസ്ഥാനങ്ങളില്‍ 26-നുനടക്കുന്ന രണ്ടാംഘട്ടത്തില്‍ ഈ കുറവ് മറികടക്കാന്‍ കമ്മിഷന്‍ തന്ത്രങ്ങളാവിഷ്‌കരിക്കുന്നുണ്ട്. 102 മണ്ഡലങ്ങളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. 65.5 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019-ലെ കണക്കുപ്രകാരം ഈ മണ്ഡലങ്ങളില്‍ 69.9 ശതമാനം പോളിങ്ങുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് പോളിങ് കുറഞ്ഞതിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കുന്നത്.
കൊടുംചൂടില്‍ ജനം പുറത്തിറങ്ങാതിരുന്നതാണ് കാരണമായി കരുതുന്നത്. വിട്ടുനിന്ന വോട്ടര്‍മാരുടെ പ്രായം എത്രയെന്ന് തിരിച്ചറിയാനായിട്ടില്ല. അതുണ്ടെങ്കില്‍ ആ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള പ്രചാരണം കമ്മിഷന്‍ പരിഗണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വലിയ താത്പര്യമില്ലാത്തതിനാലാണ് പോളിങ് കുറഞ്ഞതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുംമറ്റും ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകേണ്ടതുണ്ട്. മൂന്നാംതവണയും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തില്‍ സംഘപരിവാറിന്റെ സ്ഥിരം വോട്ടുബാങ്കുകള്‍ ഇത്തവണ തിരഞ്ഞെടുപ്പിനെ ലാഘവത്തോടെയാകാം സമീപിച്ചതെന്ന സംശയം ബി.ജെ.പി. കേന്ദ്രങ്ങള്‍ക്കുണ്ട്. തങ്ങള്‍ക്കനുകൂലമായ വോട്ടര്‍മാരും ഇങ്ങനെ ചിന്തിച്ചോയെന്ന് പ്രതിപക്ഷ കക്ഷികളും സംശയിക്കുന്നു.