പത്തനംതിട്ട : ഇലക്ട്രൽ ബോണ്ട് അഴിമതിയിലൂടെ ലഭിച്ച കോടിക്കണക്കിന് പണം ഉപയോഗിച്ച് ഇന്ത്യയിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വീണ്ടും അധികരത്തിൽ എത്തുവാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി യും ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
മലയാലപ്പുഴ മണ്ഡലം യു. ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും ഭരണഘടന സ്ഥാപനങ്ങളും നിലനിൽക്കണമെങ്കിൽ സംഘപരിവാർ നേതൃത്വം നല്കുന്ന ബി.ജെ പിയെ അധികാരത്തിൽ നിന്നും പുറത്താക്കി ജനാധിപത്യശക്തികളായ ഇന്ത്യ മുന്നണി ഭരണത്തിൽ വരണമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കേരളത്തിൽ അഴിമതി ഭരണം നടത്തുന്നവർക്കുള്ള ജനങ്ങളുടെ താക്കീതായി ലോക്സഭാ തെരഞ്ഞെടുപ്പ് മാറുമെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി മലയാലപ്പുഴ ശ്രീകോമളൻ, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അനിൽ ശാസ്ത്രമണ്ണിൽ, യോഹന്നാൻ ശങ്കരത്തിൽ, ജെയിംസ് കീക്കരിക്കാട്ട്, വി.സി ഗോപിനാഥപിള്ള, നഹാസ് പത്തനംതിട്ട ,മലയാലപ്പുഴ വിശ്വംഭരൻ, ഇ.കെ സത്യവൃതൻ , സണ്ണി കണ്ണംമണ്ണിൽ, പ്രമോദ് താന്നിമൂട്ടിൽ, ബിജി ലാൽ ആലു നിൽക്കുന്നതിൽ, ശശീധരൻ നായ പാറയരുകിൽ, ബിന്ദു ജോർജ്ജ്, മീരാൻ വടക്കുപുറം, സി.പി.സുധീഷ്, ഏബ്രഹാം ചെങ്ങറ എന്നിവർ പ്രസംഗിച്ചു.






























