ബീജിംഗ് : കിഴക്കൻ ചൈനയിലെ ഒരു ഫ്ലാറ്റിൽ നടത്തിയ പോലീസ് പരിശോധനയിൽ 309 പെരുമ്പാമ്പുകളെ കണ്ടെത്തി. സംഭവം വലിയ ഞെട്ടലുണ്ടാക്കി. ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗുവോ എന്ന യുവാവാണ് പെരുമ്പാമ്പുകളെ അനധികൃതമായി വളർത്തി വിൽപന നടത്തിയിരുന്നത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് നൂറുകണക്കിന് പെരുമ്പാമ്പുകളെ കണ്ടെത്തിയത്. പ്ലാസ്റ്റിക് കുപ്പികളിൽ അടച്ച നിലയിലാണ് പെരുമ്പാമ്പുകളെ സൂക്ഷിച്ചിരുന്നത്. ഇവയെ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ വിൽക്കാനായിരുന്നു യുവാവിന്റെ ശ്രമമെന്നാണ് പോലീസ് സംശയിക്കുന്നത്.
മലയുടെ അടിവാരത്ത് അപൂർവ്വ ഇനം പെരുമ്പാമ്പിനെ ഒരു വയോധികൻ കണ്ടതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. പ്രദേശത്ത് സ്വാഭാവികമായി കാണപ്പെടാത്തതും ചൈനയിൽ സംരക്ഷിത വിഭാഗത്തിൽപ്പെടുന്നതുമായ പെരുമ്പാമ്പായതിനാൽ സമീപത്ത് അനധികൃതമായി ആരോ പെരുമ്പാമ്പിനെ വളർത്തുന്നുണ്ടെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കൂടാതെ യുവാവ് താമസിച്ചിരുന്ന ഫ്ലാറ്റിലെ ഉയർന്ന വൈദ്യുതി ബില്ലും ഇയാളിലേക്ക് അന്വേഷണം നീളാൻ കാരണമായി.
പെരുമ്പാമ്പുകൾക്ക് 20 മുതൽ 30 ഡിഗ്രി സെൽഷ്യസ്‌വരെ താപനിലയും ഉയർന്ന ഈർപ്പവും ആവശ്യമായതിനാൽ അവയെ വളർത്തുന്ന സ്ഥലത്ത് വൈദ്യുതി ഉപഭോഗം കൂടുതലായിരിക്കുമെന്ന് വിദഗ്‌ദ്ധർ പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ വൈദ്യുതി ബില്ലുകൾ പോലീസ് പരിശോധിക്കാൻ തുടങ്ങിയത്.അവിവാഹിതനും തൊഴിൽ രഹിതനുമായ ഗുവോ സ്വന്തം ഫ്ലാറ്റിലെ ഒരു മുറി മാത്രമാണ് തന്റെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നത്.





























