കോഴിക്കോട് : കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസ് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് തലശ്ശേരി–കോഴിക്കോട് റൂട്ടിലോടുന്ന ‘ഡിടിഎസ് ക്ലാസിക്’ എന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയതെന്നാണ് പരാതി. പരിക്കേറ്റ മൃദുലിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര മടപ്പള്ളി കോളേജിന് മുന്നിലാണ് സംഭവം നടന്നത്. തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും പരിക്കേറ്റതായി വിവരമുണ്ട്.
സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ സ്വകാര്യ ബസുകളിൽ കയറ്റാൻ തയ്യാറാകുന്നില്ലെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദേശീയപാതയിലെ സർവീസ് റോഡിലൂടെ സർവീസ് നടത്താതെ ബസ് പോകുന്നതും വിദ്യാർത്ഥികളോട് വിവേചനപരമായ സമീപനം സ്വീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് സമരം നടന്നത്. സമരത്തിനിടെ വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടെയാണ് ബസ് മനപ്പൂർവം മൃദുലിനെ ഇടിച്ചുവീഴ്ത്തിയതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. സർവീസ് റോഡിലൂടെ കയറണമെന്ന് ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു.
ബസ് ഇടിച്ചുതെറിപ്പിച്ചതിന് പിന്നാലെ വാഹനത്തിലെ ഡ്രൈവറും മറ്റ് ജീവനക്കാരും ബസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായും പരാതിയുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം മനപ്പൂർവമായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും ഉൾപ്പെടെ പരിശോധിച്ച ശേഷമാകും സ്ഥിരീകരിക്കുക. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്.






























