കോട്ടയം : സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും രോഗിക്ക് മരുന്നുമാത്രമല്ല, മാന്യമായ പെരുമാറ്റവും ആശ്വാസം പകരുമെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യവകുപ്പ്. രോഗികളോടും കൂട്ടിരിപ്പുകാരോടും ചില ജീവനക്കാർ മോശമായി പെരുമാറുന്നുവെന്ന പരാതി ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്. ജീവനക്കാരുടെ ആശയവിനിമയശേഷിയും സേവനമര്യാദയും മെച്ചപ്പെടുത്താൻ പ്രത്യേകപരിശീലനത്തിന് ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കി. രോഗീസൗഹൃദസേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. മെഡിക്കൽ ഓഫീസർമാരെ നിർബന്ധിതപരിശീലനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജീവനക്കാരുടെ ചുമതലയിൽപ്പെടുന്ന സഹായം നല്കാതിരിക്കുക, മോശം പെരുമാറ്റം, ഫലപ്രദമല്ലാത്ത ആശയവിനിമയം, തൃപ്തികരമല്ലാത്ത പൊതു ഇടപെടൽ എന്നിവ സംബന്ധിച്ച് രോഗികളിൽനിന്നും കൂട്ടിരിപ്പുകാരിൽനിന്നും ധാരാളം പരാതി ലഭിക്കുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. ഇത്തരം സംഭവങ്ങൾ രോഗീപരിചരണത്തെയാണ് ബാധിക്കുന്നത്. സർക്കാർ ആരോഗ്യസംവിധാനത്തോടുള്ള ജനവിശ്വാസം തകർക്കാനും ഇതിടയാക്കുന്നു. രോഗീപരിചരണം എങ്ങനെയായിരിക്കണമെന്നതിനുപുറമേ, ആശയവിനിമയനൈപുണ്യവും പൊതുജനബന്ധവും മെച്ചപ്പെടുത്താൻ പരിശീലനം ഊന്നൽ നല്കും.
പ്രൊഫഷണൽ ധാർമികത, തെറ്റായ പെരുമാറ്റരീതികൾ, പരാതിപരിഹാരം, സേവനവിതരണം എന്നീ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവരിൽ മിക്കവർക്കും സുരക്ഷാജീവനക്കാരുടെ മോശം ഇടപെടൽ പരിചിതമാണ്. അവിടെനിന്നാണ് പല തർക്കങ്ങളുടെയും തുടക്കം. അതിനാൽ, പരിശീലനം പൂർത്തിയാക്കാത്ത സുരക്ഷാജീവനക്കാരനെ നിയമിക്കാനോ ജോലിയിൽ തുടരാനോ അനുവദിക്കരുതെന്നും നിർദേശം നല്കിയിട്ടുണ്ട്. രോഗികൾ ധാരാളമെത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രികൾ, ജില്ലാ-ജനറൽ ആശുപത്രികൾ, വനിതാ-ശിശു ആശുപത്രികൾ, മോഡൽ ആശുപത്രികൾ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രികളിലെ പരിശീലനച്ചുമതല തിരുവനന്തപുരത്തെ അപെക്‌സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിനും, മറ്റിടങ്ങളിലേത് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിനുമാണ്. ഇവിടങ്ങളിൽ പരിശീലനം നേടിയ മാസ്റ്റർ ട്രെയിനർമാർ താഴെത്തട്ടിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നല്കും. രണ്ടുമാസത്തിനകം പരിശീലനം പൂർത്തിയാക്കി മാറ്റമുണ്ടാക്കണമെന്നാണ് നിർദേശം.































