സനാ : യെമെനിലെ തുറമുഖവും സൗദി അറേബ്യയുടെ എണ്ണ യുദ്ധീകരണശാലയും ആക്രമിച്ച് ഹൂതി വിമതർ. യെമെനിലെ അന്താഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മൊഖ്ഹാ തുറമുഖത്തിനുനേരേയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിൽ നാലുസൈനികരടക്കം ഏഴുപേർ മരിച്ചെന്ന് സർക്കാർ പിന്തുണയുള്ള ദേശീയ പ്രതിരോധ സേന അറിയിച്ചു. 15 പേർക്ക് പരിക്കേറ്റു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. തുറമുഖത്തിലെ കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാനസൗകര്യങ്ങൾക്കും സാരമായ കേടുപാടുണ്ട്. ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള ചരക്കിനും നാശനഷ്ടമുണ്ടായി.
യെമെൻ സർക്കാരിന്റെ നിയന്ത്രണത്തിലുളള ഏറ്റവും വലിയ തുറമുഖമാണ് മൊഖ്ഹാ. ഹൂതി നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖം ഉപയോഗിക്കാതെത്തന്നെ ചരക്കുഗതാഗതം സാധ്യമാക്കുക ലക്ഷ്യമിട്ട് തുറമുഖം നവീകരിച്ചിരുന്നു. സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ ജിസാൻ എണ്ണ ശുദ്ധീകരണ ശാലയ്ക്കുനേരേയാണ് ഹൂതികളുടെ ഡ്രോണാക്രമണമുണ്ടായത്. ശാലയ്ക്ക് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ആളപായമില്ല. തീയണച്ചതായി അധികൃതർ അറിയിച്ചു. രണ്ടാക്രമണങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത ഹൂതികൾ, വടക്കുപടിഞ്ഞാറൻ യെെമനിലേക്ക് സൗദി ഡ്രോണുകൾ കടന്നുകയറുന്നതിനുള്ള മറുപടിയാണ് ആക്രമണമെന്ന് അറിയിച്ചു.
2014-ൽ ആഭ്യന്തരയുദ്ധത്തിലൂടെ യെമെന്റെ തലസ്ഥാനമായ സനാ ഹൂതികൾ പിടിച്ചെടുത്തതുമുതൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുമായി ഏറ്റുമുട്ടലിലായിരുന്നു. 2022-ൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നിലവിൽവന്ന താത്‌കാലിക സമാധാനം അടുത്തിടെയുണ്ടായ ഹൂതി ആക്രമണങ്ങളോടെ തകർന്നിരുന്നു. ചെങ്കടലിലെ ബാബാ അൽ മാണ്ടബ് കടലിടുക്കിൽ സൗദിക്ക് ഉപരോധം ഏർപ്പെടുത്തിയ ഹൂതികൾ ചില കപ്പലുകളെ ആക്രമിച്ചിരുന്നു.





























