റാന്നി: രാത്രിയില്‍ വൈദ്യുതി ഓഫ് ചെയ്ത ശേഷം ഏഴോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി. അത്തിക്കയത്താണ് കഴിഞ്ഞ രാത്രിയില്‍ വ്യാപക മോഷണം നടന്നത്. നിരവധി കടകളിൽ നിന്നും പണവും വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടു. അത്തിക്കയം, ഷാപ്പുപടി, കണ്ണംപള്ളി, പഞ്ചാരമുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ 11 കെ വി വൈദ്യുതി ലൈനിന്‍റെ എ.ബി സ്വിച്ച് ഓഫ് ചെയ്തതിനു ശേഷമാണ് മോഷണങ്ങൾ നടത്തിയിരിക്കുന്നത്. സി.സി റ്റി വി ദൃശ്യങ്ങളിൽ നിന്നും രാത്രി 1.30 നും 2.30 നു മധ്യേ മുഖംമൂടി അണിഞ്ഞ ഒരാൾ നടന്നു പോകുന്ന ചിത്രം കണ്ടെത്തിയിട്ടുണ്ട്. അത്തിക്കയം ടൗണിൽ ആറു കടകളിലും കണ്ണമ്പള്ളി ജംഗ്ഷനിലെ ഒരു സ്ഥാപനത്തിലുമാണ് മോഷണം നടന്നിരിക്കുന്നത്.
കാലായിൽ ചിക്കൻ സ്റ്റോറിൽ പുലർച്ചെ മൂന്നോടെ കോഴിയുമായി വാഹനം എത്തിയപ്പോൾ സ്ഥാപനത്തിലെ ജീവനക്കാരൻ പ്രകാശ് കട തുറക്കാൻ ശ്രമിക്കുമ്പോഴാണ് പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. തുടർന്നു കടയുടെ ഉടമയെ വിവരം അറിയിക്കുകയും ചെയ്തു. ഇവർ വന്നു നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കുള്ള കോഴികൾ വാങ്ങുവാൻ സൂക്ഷിച്ചിരുന്ന 8500 രൂപ നഷ്ടപ്പെട്ടത് അറിഞ്ഞത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്നു പെരുനാട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മറ്റു കടകളിലേയും പൂട്ട് പൊളിച്ചത് കണ്ടെത്തിയത്. കീപ്പനാലിൽ ഫ്ലവർ മില്ലിൽ നിന്നും നാനൂറ് രൂപയും രവീന്ദ്ര കളർ വേർഡിൽ നിന്നും ആയിരം രൂപയും നഷ്ടപ്പെട്ടു, സെന്റ് മേരിസ് ഷൂ മാർട്ടിലെ പൂട്ട് പൊളിച്ചു അകത്തു കടന്നെങ്കിലും പണം വെച്ചിരുന്ന സ്ഥലം തിരിച്ചറിയാതിരുന്നതുകൊണ്ട് നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഐശ്വര്യ ടെക്സ്ടൈൽസ്, പാറക്കനാലിൽ, നിധിൻ സ്റ്റോർ കണ്ണമ്പള്ളി എന്നി സ്ഥാപനങ്ങളുടെ പൂട്ട് തകർത്തു അകത്തു കയറാൻ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.





























