തിരുവനന്തപുരം: സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്ന പേരിൽ അഞ്ചുതെങ്ങ്, പരവൂർ സ്വദേശികളായ ഏഴു മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 11 പേരെ ഇറാൻ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം വീട്ടിൽ സാജു ജോർജ് (54), അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകം വീട്ടിൽ ആരോഗ്യരാജ് (43), അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകത്ത് ഡെന്നിസൺ പൗലോസ് (48), അഞ്ചുതെങ്ങ് കായിക്കര കുളങ്ങര പടിഞ്ഞാറ്റിൽ സ്റ്റാൻലി വാഷിങ്ടൺ (44), അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽപുരയിടത്തിൽ എൽ. ഡിക്സൺ (46), കൊല്ലം പരവൂർ കോങ്ങൽ കൊല്ലക്കന്റഴികം വീട്ടിൽ ഷാഹുൽഹമീദ് (48), പരവൂർ പുതുമല ഷാഹിദ മൻസിലിൽ ഷംസീർ(47) എന്നിവരും തമിഴ്നാട്ടിൽ നിന്നുള്ള മൂന്നുപേരും ബോട്ടുടമയായ ഗൾഫ് സ്വദേശിയുമാണ് ഇറാൻ ജയിലിലായത്.
മത്സ്യബന്ധന വീസയിൽ യുഎഇയിലെ അജ്മാനിൽ എത്തിയവർ സ്പോൺസറായ യുഎഇ സ്വദേശിക്കൊപ്പം അതിർത്തി കടന്നു പോയതറിയാതെ മീൻപിടിത്തം നടത്തുന്നതിനിടെ കഴിഞ്ഞ 18ന് ഇറാൻ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പിറ്റേന്നു തന്നെ വിവരം അജ്മാനിലുള്ള ചിലർ നാട്ടിലെ ബന്ധുക്കളെ അറിയിച്ചെങ്കിലും വിവരങ്ങൾ വിശ്വസനീയമായിരുന്നില്ല. ജയിലിലായ സംഘത്തിലുള്ള സാജു ജോർജ് കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ട് തങ്ങൾ കസ്റ്റഡിയിലാണെന്ന് വീട്ടുകാരെ അറിയിച്ചു. സർക്കാർ ഇടപെടൽ ഉണ്ടായാലേ മോചനം സാധ്യമാവൂ എന്ന് സാജു അറിയിക്കുന്നതിനിടെ ഫോൺ കട്ടായി. ജയിലിലായവരെല്ലാം നിർധന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ പെട്ടവരാണ്.





























