കോന്നി : സഹകാരികളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ശേഷം പണം തിരിച്ച് നൽകാത്ത ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് എലിമുള്ളുംപ്ലാക്കൽ സർവീസ് സഹകരണ സംഘം. 3105 നമ്പർ എലിമുള്ളുംപ്ലാക്കൽ സർവീസ് സഹകരണ സംഘത്തിൽ വരുമാനം ഇല്ലാതെ നഷ്ടത്തിൽ ആയതാണ് ബന്ധപ്പെട്ടവർ പറയുന്നത്. 96 ലക്ഷം രൂപയോളം ആണ് കടം. ആറ് വർഷങ്ങൾക്ക് മുൻപ് ഇവിടെ ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നതിനു ശേഷം പിന്നീട് തിരഞ്ഞെടുപ്പുകൾ നടന്നിട്ടില്ല.
1951 കാലത്താണ് സംഘത്തിന് തുടക്കം കുറിക്കുന്നത്.1971ൽ കെ കേശവ പിള്ളയാണ് നിലവിൽ സംഘ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. എലിമുള്ളുംപ്ലാക്കൽ, ഞള്ളൂർ, ആവോലിക്കുഴി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പ്രവർത്തന പരിധി.നിർജീവവും അല്ലാത്തതും ആയി രണ്ടായിരത്തോളം അക്കൗണ്ടുകളും സഹകരണ സംഘത്തിൽ ഉണ്ടായിരുന്നു. നിലവിൽ ഒരു ജീവനക്കാരി മാത്രമാണ് ഉള്ളത്. സംഘത്തിന്റെ പ്രവർത്തനം ലാഭത്തിൽ ആകുവാൻ അതുംബുംകുളം കേന്ദ്രീകരിച്ച് നീതി സൂപ്പർ മാർക്കെറ്റ് ആരംഭിച്ചു എങ്കിലും നടത്തിപ്പിൽ വന്ന പാക പിഴയിൽ അതും പൂട്ടി.
പുതിയ വളം ഡിപ്പോഴും നീതി സ്റ്റോറും നടത്താനുള്ള അനുമതി സംഘത്തിന് നിലവിൽ ഉണ്ട്.ഇപ്പോൾ രണ്ട് വർഷമായി പെൻഷൻ തുക മാത്രമാണ് ബാങ്ക് വഴി വിതരണം ചെയ്യുന്നത്.സംഘത്തിന് ജില്ലാ സഹകരണ ബാങ്ക് 35ലക്ഷം രൂപ ലോൺ നൽകിയതിൽ 20 ലക്ഷം തിരിച്ചടവ് ഉണ്ട്.25 വർഷത്തോളം യു ഡി എഫ് ഭരണ സമിതിയും പിന്നീട് ഇടത് പക്ഷവും ബാങ്ക് ഭരിച്ചു.പണം തിരികെ നല്കാത്ത സംസ്ഥാനത്തെ 174 സംഘങ്ങളിൽ ജില്ലയിൽ 15 എണ്ണമാണ് ഉള്ളത്.





























