പത്തനാപുരം : പത്തനാപുരം പട്ടണത്തിലെ ജ്വാല്ലയിൽ മോഷണശ്രമം. സംഭവത്തിനു പിന്നിൽ തമിഴ്‌നാട്ടിൽനിന്നെത്തിയ കുറുവ സംഘമെന്നു സംശയിക്കുന്നതായി പോലീസ്. വിനായക ജ്വാല്ലറിയുടെ ഷട്ടറിന്റെ മൂന്നു പൂട്ടുകൾ കുത്തിപ്പൊളിച്ചശേഷം അകത്തെ വാതിലിന്റെ പൂട്ടു തകർക്കാനുള്ള ശ്രമം വിഫലമായതോടെയാണ് മോഷണശ്രമം പാളിയത്.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ കാറിൽ രണ്ടുപേർ ജ്വാല്ലറിക്കുമുന്നിൽ വന്നിറങ്ങുന്നത് സ്ഥാപനത്തിലെയും സമീപ കടകളിലെയും സി.സി.ടി.വി ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളിൽ വ്യക്തമാണ്. ജ്വാല്ലറിയിലെ ക്യാമറ തുണികൊണ്ടു മറച്ചശേഷമായിരുന്നു മോഷണശ്രമം. ഏറെനേരത്തെ ശ്രമം പരാജയപ്പെട്ടതോടെ സംഘം കാറിൽ മടങ്ങുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊല്ലം – പത്തനംതിട്ട ജില്ലകളുടെ അതിർത്തിപ്രദേശങ്ങളിൽ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യമുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പത്തനാപുരം പോലീസ് അറിയിച്ചു.