Sunday, May 5, 2024 5:04 pm

ഏനാദി മംഗലം മലിനമാക്കാന്‍ ധനമന്ത്രിയുടെ സഹോദരന്റെ ടാര്‍ മിക്സിംഗ് പ്ലാന്റ് ; പ്രതിഷേധവുമായി ഒരുനാട് മുഴുവന്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ചെറുകിട വ്യവസായശാലകളും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്ന ഏനാദിമംഗലം പഞ്ചായത്ത് 14-ാം വാര്‍ഡിലെ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ടാര്‍ മിക്സിങ് പ്ലാന്റ്  സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ജാതിമത രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്ത്.

പ്ലാന്റ് നിര്‍മ്മാണത്തിന് കൊണ്ടുവന്ന യന്ത്രസാമഗ്രികള്‍ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. കുറച്ച് യന്ത്രഭാഗങ്ങള്‍ പാര്‍ക്കില്‍ ലഭിച്ചിരിക്കുന്ന സ്ഥലത്ത് ഇറക്കിയിട്ടുണ്ട്. ഏഴര ഏക്കറോളം സ്ഥലമാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സഹോദരനും സര്‍ക്കാര്‍ കരാറുകാരനുമായ കലഞ്ഞൂര്‍ മധുവിന്റെ കമ്പിനിയാണ് മാനദണ്ഡം മറികടന്ന് കിന്‍ഫ്ര പാര്‍ക്കില്‍ പരിസ്ഥിതിക്ക് ഹാനികരമാകുന്ന ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് ഇവിടേക്ക് പ്ലാന്റിനുള്ള സാധനങ്ങളുമായി രാജസ്ഥാനിലും മധ്യപ്രദേശില്‍ നിന്നും കൂറ്റന്‍ ട്രെയിലറുകള്‍ എത്തിയത്. പ്ലാന്റിനെതിരേ സമരം നടത്തുന്ന നാട്ടുകാര്‍ ഇത് തടഞ്ഞു. പോലീസ് എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകള്‍ അടക്കമുള്ളവര്‍ ശക്തമായി പ്രതിഷേധിച്ചതോടെ ട്രെയിലറുകള്‍ തിരിച്ചു പോയി. എന്നാല്‍ ഇത് അടുത്തുള്ള റോഡില്‍ തന്നെ പാര്‍ക്ക് ചെയ്തിരിക്കുന്നത് നാട്ടുകാര്‍ സംശയത്തോടെ വീക്ഷിക്കുന്നു.

മലിനീകരണം ഉണ്ടാകാത്ത തരത്തിലുള്ള ഏറ്റവും ആധുനികമായ രീതിയിലുള്ള പ്ലാന്റ് ആണ് ഇവിടെ സ്ഥാപിക്കുന്നത് എന്നാണ് ഉടമയുടെ വിശദീകരണം. എന്തു വന്നാലും പ്ലാന്റ് സ്ഥാപിക്കുമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. മലിനീകരണം ഉണ്ടാക്കാത്ത പ്ലാന്റ് സ്വന്തം വീട്ടുവളപ്പില്‍  സ്ഥാപിച്ചോളൂവെന്നാണ് നാട്ടുകാരുടെ നിലപാട്. റെഡി മിക്സ്, ബിറ്റുമിന്‍ മിക്സ് യൂണിറ്റുകളാണ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. ഇതിനുള്ള പേപ്പര്‍ ജോലികള്‍ കിന്‍ഫ്ര തിരുവനന്തപുരം ഓഫീസില്‍ പൂര്‍ത്തിയായി.

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. സിപിഎം ജില്ലാ സെക്രട്ടറിയുടെ സ്വന്തം നാടുകൂടിയാണിത്. പക്ഷേ പ്ലാന്റിനെതിരേ പരസ്യമായി രംഗത്ത് ഇറങ്ങാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. പഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും സിപിഎം നേതാവുമായ ശങ്കര്‍ മാരൂര്‍  പ്ലാന്റിനെതിരേ നിലപാട് കടുപ്പിച്ച്‌ രംഗത്തുണ്ട്. അദ്ദേഹം കളക്ടര്‍ക്ക് പരാതി നല്‍കി. പ്ലാന്റിനെതിരേ ഡിവൈഎഫ്‌ഐ പോസ്റ്ററും പതിപ്പിച്ചു. മറ്റു പാര്‍ട്ടിക്കാരും തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചു വരുന്നത്. പക്ഷേ സേവ് ഏനാദിമംഗലം എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച്‌ നാട്ടുകാര്‍ സമരത്തിലാണ്. സാമൂഹിക മാധ്യമങ്ങളും ഫലപ്രദമായി വിനിയോഗിക്കുന്നു.

എനാദിമംഗലത്തെ ജനതയെ കാര്‍ന്നു തിന്നുവാന്‍ പോകുന്ന തരത്തിലുള്ള ഈ വൈറസിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ അത് ഈ നാടിനെ ആകെ നാമാവശേഷം ആകാന്‍ കാരണമാകുമെന്നും ഇതില്‍ കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തകള്‍ക്കും അതീതമായി ശബ്ദമുയര്‍ത്തണമെന്നും വാട്സാപ്പ് സന്ദേശത്തില്‍ ആഹ്വാനം ചെയ്യുന്നു. ജനകീയ സമിതി രൂപവല്‍കരിച്ച്‌ ശക്തമായ സമരം നടത്താനാണ് തീരുമാനം. ജനവാസമില്ലാത്ത നിരവധി പ്രദേശങ്ങള്‍ ഉണ്ടായിട്ടും ജനസാന്ദ്രതയേറിയ ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മാത്രം ഇത്തരത്തിലുള്ള പ്രവണതകള്‍ ആവര്‍ത്തിക്കുകയാണ്.

കിന്‍ഫ്ര ഓഫീസില്‍ വിവരാവകാശ നിയമപ്രകാരം സംഘടനകള്‍ സമീപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ഭാഗത്തു നിന്നും അനുമതികളൊന്നും ഇതുവരെ നല്‍കിയിട്ടില്ല എന്നാണ് അറിയുന്നത്. പഞ്ചായത്തിന്റെ അനുമതി ഇതിന് ആവശ്യവുമില്ല. മിനി മൂന്നാര്‍ എന്നറിയപ്പെടുന്ന സ്‌കിന്നര്‍ പുരം കുന്നിന്‍ നെറുകയിലെ 86 ഏക്കറിലാണ് കിന്‍ഫ്ര പാര്‍ക്ക്. ഇവിടെയുള്ള റബര്‍ തോട്ടം വെട്ടി തെളിച്ചാണ് പാര്‍ക്കിന് നിലമൊരുക്കിയത്. പ്രകൃതി ഭംഗിയാല്‍ മനോഹരമായ ഇവിടെ വിവിധ തരം പക്ഷിമൃഗാദികളുടെയും ആവാസ കേന്ദ്രമാണ്.

മയില്‍, വേഴാമ്പല്‍, കുരങ്ങന്‍, മലയണ്ണാന്‍ തുടങ്ങിയവയെ കാണാന്‍ വേണ്ടി പോലും ആളുകള്‍ ഇവിടെ എത്താറുണ്ട്. ജനവാസ മേഖലയുമാണ്. തരിശുകിടക്കുന്ന 10 ഏക്കര്‍ സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിനടത്താന്‍ പ്രവാസി സംരംഭകന്‍ താല്‍പ്പര്യമറിയിച്ചെങ്കിലും വ്യക്തികള്‍ക്ക് കൃഷിയിടം ഒരുക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് മറുപടി പറഞ്ഞ അധികൃതര്‍ തന്നെയാണ് പ്ലാന്റിന് അനുമതി നല്‍കാന്‍ തയ്യാറെടുക്കുന്നത്.

കിന്‍ഫ്ര പാര്‍ക്കില്‍ ഭക്ഷ്യസംസ്‌കരണ വിഭാഗത്തില്‍ പാല്‍, ബേക്കിങ്, ചിപ്‌സ് യൂണിറ്റ്, ഭക്ഷ്യധാന്യ പൊടി ഉല്‍പാദന യൂണിറ്റ് തുടങ്ങിയവയും അലൂമിനിയം പാത്ര നിര്‍മ്മാണം, പോളിമര്‍, പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റുകള്‍, സോളാര്‍ പാനല്‍ നിര്‍മ്മാണ കേന്ദ്രം, ആയുര്‍വേദ ഉല്‍പന്ന നിര്‍മ്മാണം തുടങ്ങിയ സംരംഭങ്ങളുമുണ്ട്. നാലര ഏക്കറില്‍ കെട്ടിടം ഉയര്‍ത്തി സര്‍ക്കാര്‍ സഹകരണത്തോടെ കയര്‍ കോര്‍പ്പറേഷന്‍ കയര്‍ കോംപ്ലക്‌സും പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സംരംഭങ്ങളിലായി നൂറിലധികം സംസ്ഥാന, അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താനൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരുക്ക്

0
മലപ്പുറം : താനൂർ പുത്തൻതെരുവിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ...

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

0
തൃശ്ശൂർ : ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു...

ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പഴങ്ങള്‍

0
നമ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍തന്നെ...

പാര്‍ട്ടിയിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന് സിദ്ധിഖ് : ഔദ്യോഗിക സ്ഥാനത്തുള്ളവര്‍ പ്രതിസന്ധി സൃഷ്ടിച്ചെന്ന് രാഘവൻ

0
കോഴിക്കോട്: കെപിസിസി യോഗത്തിൽ എം കെ രാഘവൻ തനിക്കെതിരെ വിമർശനം നടത്തിയെന്ന...