പത്തനംതിട്ട: കഴിഞ്ഞ ഒരു വർഷമായി നിർമ്മാണം നിലച്ച അടൂർ ഏനാത്ത്- പത്തനാപുരം റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷെഫ്ന റാഷിദ് ആവശ്യപ്പെട്ടു. മഴ തുടങ്ങിയതോടെ ഏനാത്ത് – പത്തനാപുരം റോഡ് ചെളിക്കുളമായി മാറി. കിഫ്ബി ഫണ്ടിൽ നാലു വർഷം മുൻപ് നിർമാണം തുടങ്ങിയ റോഡിൽ പലഭാഗത്തും വലിയ കുഴികളാണ്. പണി മുടങ്ങിയിട്ട് ഒരു വര്‍ഷമായതോടെ കാൽനട യാത്രികർക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഓട്ടോറിക്ഷ യാത്രികര്‍ക്കും റോഡിലൂടെയുള്ള യാത്ര വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് 17 ലക്ഷം രൂപ ചെലവിട്ട് കുഴിയടച്ചിരുന്നു.
അതിനു പിന്നാലെയാണ് കിഫ്ബിയിൽ നിന്ന് 66 കോടി രൂപ ചെലവഴിച്ച് നാലുവര്‍ഷം മുന്‍പ് 14 കിലോമീറ്റർ വരുന്ന ഭാഗം ജർമൻ സാങ്കേതിക വിദ്യയിൽ നവീകരണം തുടങ്ങിയത്. സ്ഥലം ഏറ്റെടുക്കുന്ന തര്‍ക്കത്തില്‍ ആദ്യം നിർമാണം മുടങ്ങിയ ശേഷം പ്രശ്നങ്ങൾ പരിഹരിച്ചാണ് വീണ്ടും നിര്‍മ്മാണം തുടങ്ങിയത്. പഞ്ചാബ് ആസ്ഥാനമായ കമ്പനിക്കായിരുന്നു നിർമാണ ചുമതല. ടാറിങ്ങ് ജോലികൾ ഏറെക്കുറെ പൂർത്തിയാക്കിയെങ്കിലും കലുങ്കു നിർമാണം പൂർത്തിയായില്ല. ഈ ഭാഗങ്ങളിൽ റോഡിന്റെ ടാറിങ്ങും നടത്തിയില്ല. ടാറിങ്ങ് നടത്താത്ത ഇടങ്ങളിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
മഴക്കാലമായതോടെ ഈ കുഴികൾ തിരിച്ചറിയാനാവാത്ത നിലയിലായി. മെതുകുമ്മേൽ, കളമല, വരിക്കവേലിൽ കവല തുടങ്ങി വിവിധയിടങ്ങളിൽ കലുങ്കു നിർമാണവും ടാറിങ്ങും പൂർത്തിയായില്ല. ഏനാത്തിനും പട്ടാഴി കടുവാത്തോടിനുമിടയിൽ പല ഭാഗത്തും റോഡ് തകർന്നു കിടക്കുകയാണ്. ഇവിടെ റോഡിൽ വെളളം കെട്ടിനിൽക്കുന്നതാണ് പ്രധാന പ്രശ്നം. ടാറിങ്ങ് പൂർത്തിയായ ഭാഗങ്ങളിൽ അപാകതയുള്ളതായും പരാതിയുണ്ട്. ഈ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ച് റോഡ് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്നും എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.





























