തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ബസുകൾ വാങ്ങിയതിൽ വലിയ അഴിമതി നടന്നുവെന്ന പ്രചാരണത്തിൽ മറുപടിയുമായി മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വ്യാജ വാർത്തകൾ ചമയ്ക്കുന്നത് മാധ്യമ ധർമ്മത്തിന് ചേരുന്നതല്ലെന്നും തെറ്റായ വാർത്തയാണ് ഒരു മാധ്യമം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആ വാർത്തയിൽ കാണിച്ച രേഖകൾ വ്യാജമാണെന്നും ഗണേഷ് കുമാർ കണക്കുകൾ നിരത്തി വ്യക്തമാക്കി. അങ്ങനെ ഒരു രേഖ കെഎസ്ആർടിസിയിൽ ഇല്ലെന്നും രണ്ട് ബസ്സുകളുമായി ബന്ധപ്പെട്ടാണ് ആ വാർത്ത വന്നതെന്നും അദ്ദേഹം പറഞ്ഞു. കെ ബി ഗണേഷ് കുമാറിന്റെ വാക്കുകളിലേക്ക്.
കെഎസ്ആർടിസി നൽകിയ തുകയേക്കാൾ കൂടുതൽ തുകയാണ് വാർത്തയിൽ പറയുന്നത്.എന്നെ വ്യക്തിപരമായി കരിവാരിത്തേക്കാൻ ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ ചിലർ ഉപയോഗിക്കുന്നു.ആ വാർത്തയിൽ പറയുന്ന ഒരു കണക്കുപോലും ശരിയല്ല.എല്ലാം വ്യാജമാണ്.നാലുകോടി നഷ്ടം എന്നാണ് വാർത്തയിൽ പറയുന്നത്.എന്നാൽ അവിടെ മൂന്നു കോടിയുടെ ലാഭമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്.ഒരു വ്യക്തിയെ തേജോവധം ചെയ്യുന്നതിന് വേണ്ടിയായിരുന്നു വാർത്ത. വ്യാജ വാർത്തയിൽ അന്വേഷണം പ്രഖ്യാപിക്കണം.ആരാണ് വ്യാജരേഖ തയ്യാറാക്കിയത് എന്ന് അറിയണം.സർക്കാർ അന്വേഷണം നടത്തണം.
സിബിഐ വന്ന് അന്വേഷിച്ചാലും എനിക്ക് സന്തോഷമേയുള്ളൂ. കെഎസ്ആർടിസി ഒരിക്കലും വാങ്ങാത്തതും കൊടുക്കാത്തതുമായ വിലയിൽ എങ്ങനെ രേഖയുണ്ടാക്കി.അത് പുറത്ത് വരണം.എൽഡിഎഫ് സർക്കാരിന്റെ സമയത്ത് അഴിമതി നടന്നിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്. ടെൻഡർ വിളിക്കാതെ കെഎസ്ആർടിസിക്ക് വാഹനം വാങ്ങാൻ സാധിക്കില്ല.ടെൻഡറൽ ആരാണോ ലോവസ്റ്റ് കോട്ട് ചെയ്യുന്നത് അവർക്ക് മാത്രമാണ് നൽകാൻ സാധിക്കുക.
സംഭാവനയായി കാർ തനിക്ക് കിട്ടിയെന്ന് പ്രചരിപ്പിച്ചു.താൻ വായ്പയെടുത്തു വാങ്ങിയതാണ് ടാറ്റ വാഹനം.താൻ സംഭാവന വാങ്ങുന്ന ആളല്ല. കാർ വാങ്ങിക്കണമെങ്കിൽ സിനിമയിൽ അഭിനയിച്ചു വാങ്ങിക്കോളാം.വാഹനത്തിന് ഒരു ഡിസ്കൗണ്ടും നൽകിയതുമില്ല. കെ എസ് ആർ ടി സി യിലെ ഉദ്യോഗസ്ഥർ എല്ലാം അഴിമതിക്കാരാണ് എന്ന് വിശ്വസിക്കുന്നില്ല. വിവരാവകാശ പ്രകാരം നിങ്ങൾക്ക് ഓരോരുത്തർക്കും കെഎസ്ആർടിസിയിൽ അപേക്ഷിക്കാം.അങ്ങനെ ഒരു രേഖ കിട്ടുമോ എന്ന് നോക്കൂ.
ആ ചാനൽ ഖേദം പ്രകടിപ്പിക്കാൻ എങ്കിലും തയ്യാറാകണം. തെരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്യുന്നത് ആദ്യമല്ല. പത്തനാപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ നടന്നത്. മതേതര നിലപാട് സ്വീകരിച്ചതുകൊണ്ടാണ് താൻ തോറ്റത്. തോൽവിയായിട്ട് താൻ കാണുന്നില്ല.മതേതരത്തിന്റെ പേരിൽ തോറ്റെങ്കിൽ തന്റേത് ധാർമിക വിജയമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.































