കോന്നി : കോന്നി മെഡിക്കൽ കോളേജ് റോഡിലെ കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി അനധികൃതമായി കയ്യേറുകയും റോഡ് നിര്‍മ്മിക്കുകയും ചെയ്തവർക്കെതിരെ കൃഷി വകുപ്പ് കോന്നി പോലീസിൽ പരാതി നൽകി. എന്നാൽ അനധികൃത കയ്യേറ്റം സംബന്ധിച്ച് നിരവധി പരാതികളും റിപ്പോർട്ടുകളും നൽകിയിട്ടും കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടിലാണ് കോന്നി താലൂക്ക് തഹൽസീദാർ. നാളിതുവരെ ഒരു അന്വേഷണമോ നടപടിയോ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
കോന്നി മെഡിക്കൽ കോളേജ് റോഡിൽ കൃഷിവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറുകയും വഴി വെട്ടുകയും ചെയ്ത സംഭവം ഇന്നലെ പത്തനംതിട്ട മീഡിയാ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചർച്ചയായതോടെ കൃഷിവകുപ്പിന്റെ പന്തളം ഫാം കൃഷി ഓഫീസർ വിമൽ, കോന്നി ഐരവൺ വില്ലേജ് ഓഫീസർ ഷീന എന്നിവർ ഇന്ന് രാവിലെ കയ്യേറ്റ പ്രദേശങ്ങൾ സന്ദർശിച്ചു. ഇവർ സന്ദർശനം നടത്തുമ്പോഴും സർക്കാർ വക ഭൂമിയിൽ ഹിറ്റാച്ചി ഉപയോഗിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. പ്രമുഖ സർക്കാർ സർവീസ് സംഘടനയുടെ മുൻ സംസ്ഥാന ഭാരവാഹി ഭരണകക്ഷി പാർട്ടിയുടെ കോന്നിയിലെ പ്രമുഖ നേതാവാണ്. ഇദ്ദേഹത്തിന്റെ മക്കളുടെ പേരിലുള്ള ഭൂമിയോട് ചേർന്നുകിടക്കുന്ന സര്‍ക്കാര്‍ സ്ഥലത്തായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.
പതിനാലോളം വരുന്ന ഭൂമി കയ്യേറ്റക്കാർക്ക് ഉന്നത തലങ്ങളില്‍ നിന്നുള്ള പിന്തുണയും ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്. അതുകൊണ്ടുതന്നെ പട്ടാപ്പകല്‍ യന്ത്ര സഹായത്തോടെയാണ് ഇവിടെ സർക്കാർ ഭൂമി കയ്യേറുന്നത്. സ്വകാര്യ വക്തികളുടെ ഭൂമിയിലേക്ക് പോകുവാനായി നെടുമ്പാറവഴി നിലവിൽ വഴിയുണ്ടെങ്കിലും മെഡിക്കൽ കോളേജിന്റെ പ്രധാന റോഡിന്റെ വശത്തുള്ള ഭൂമികൾ വന്‍ തുകക്ക് വിറ്റഴിക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി റോഡ് നിര്‍മ്മിച്ചത്. സെന്റിന് ഒന്‍പത് ലക്ഷം രൂപ മുതൽ പതിനഞ്ച് ലക്ഷം രൂപ വരെ വിലക്കാണ് വസ്തുക്കൾ വിറ്റഴിക്കുന്നത്.
ജില്ലാ ഭരണകൂടം അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കില്‍ സർക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈകളിൽ ഇരിക്കും. നിലവിൽ പന്തളം ഫാമിന്റെ നിയന്ത്രണത്തിലാണ് കോന്നി മെഡിക്കൽ കോളേജിന്റെ സമീപത്ത് പല തട്ടുകളായി കിടക്കുന്ന ഈ ഭൂമി. ഇത് എത്രയെന്നു കണ്ടെത്തണമെങ്കിൽ ടോട്ടൽ സ്റ്റേഷൻ സർവേ നടത്തേണ്ടതായുണ്ട്. ഇതിനായി മാസങ്ങൾക്ക് മുൻപ് കൃഷി വകുപ്പ് അപേക്ഷ നൽകിയെങ്കിലും കോന്നിയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ ഫയലിന്റെ മുകളില്‍ അടയിരിക്കുകയാണ്.
ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമിയാണ് കൃഷി വകുപ്പിന്റെ അധീനതയിൽ ഉണ്ടായിരുന്നത്. കേന്ദ്രീയ വിദ്യാലയം, ബ്ലഡ് ബാഗ് നിർമ്മാണ യൂണിറ്റ്, ഡ്രഗ്സ് കൺട്രോൾ ലാബ്, മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങൾക്ക് വിട്ടുനൽകിയ ശേഷം നിലവിൽ നാല് ഏക്കറോളം ഭൂമിയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇതൊക്കെ സ്വകാര്യ വ്യക്തികള്‍ കയ്യേറിക്കഴിഞ്ഞു.