രാജാക്കാട് : മതികെട്ടാൻ ചോല ദേശീയോദ്യാനത്തോട് ചേർന്നുകിടക്കുന്ന നീലക്കുറിഞ്ഞി പൂവിട്ട തോണ്ടിമലയിലെ റവന്യൂഭൂമിയിൽ കൈയേറ്റം. 2020 ൽ നീലക്കുറിഞ്ഞി പൂവിട്ട മലനിരകളിലാണ് വ്യക്തികൾ വ്യാപകമായി കൈയേറ്റം നടത്തുന്നത്. ഇവിടത്തെ മനോഹരമായ പുൽമേടുകൾ വെട്ടിത്തെളിച്ച് മരത്തൈകൾ നട്ടുപിടിപ്പിച്ചാണ് കൈയേറ്റം. കൃഷിക്കായും ഭൂമി കൈയേറുന്നുണ്ട്.
2020 ൽ പൂപ്പാറ തോണ്ടിമലയിലെ ഈ പ്രദേശത്ത് വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടിരുന്നു. പൂപ്പാറ വില്ലേജിൽ ബ്ലോക്ക് നമ്പർ 13 ൽ റീ സർവേനമ്പർ 212/1 ൽ ഉൾപ്പെട്ട ഭൂമിയാണിത്. വൻ ടൂറിസം സാധ്യതകളുള്ള മേഖലയും. മതികെട്ടാൻ ദേശീയോദ്യാനത്തോട് ചേർന്നുകിടക്കുന്നതും മലമുകളിൽനിന്നുള്ള വിശാലമായ കാഴ്ചകളും ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നു. ഈ വിനോദസഞ്ചാരസാധ്യതകൾ ലക്ഷ്യംവെച്ചാണ് കൈയേറ്റം നടക്കുന്നത്.
നീലക്കുറിഞ്ഞി ഉൾപ്പെടെ അതീവ പ്രാധാന്യമുള്ള നിരവധി ചെറു സൂക്ഷ്മസസ്യങ്ങളുംമറ്റും കാണപ്പെടുന്ന മേഖലയാണിവിടം. മലമുകളിലെ നിർമാണപ്രവർത്തനങ്ങൾ അതീവ പരിസ്ഥിതിലോല പ്രദേശമായ ഇവിടത്തെ സ്വാഭാവിക പരിസ്ഥിതിക്ക് കോട്ടം തട്ടുന്നതിന് കാരണമാകും. പൂപ്പാറ തോണ്ടിമലയിലെ കൈയേറ്റഭൂമിയിൽ ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ പി.മദനന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
സർക്കാർഭൂമിയിൽ അതിക്രമിച്ചുകയറി കൃഷിചെയ്തവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. കൈയേറ്റം ബോധ്യപ്പെട്ടതിനാൽ ഹനീഫയ്ക്കെതിരേ നിയമനടപടി സ്വീകരിക്കാൻ പൂപ്പാറ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകി. സമീപത്തുള്ള ഭൂമികൾക്കും പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഹട്ടുകൾക്കും പട്ടയം ലഭിച്ചതാണോ എന്ന് അന്വേഷിക്കാനും നിർദേശം നൽകി.