തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ക്ഷേമനിധി ലിമിറ്റഡ് നിക്ഷേപസംഖ്യയായ 1,00,000 രൂപയും പലിശയും നഷ്ടപരിഹാരവും നല്‍കുവാന്‍ തൃശ്ശൂര്‍ ഉപഭോക്തൃ കോടതിയുടെ വിധി. നിക്ഷേപസംഖ്യ പലിശ സഹിതം നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഏങ്ങണ്ടിയൂർ സ്വദേശിനി സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി. സജി ഉത്തമൻ 1,00,000 രുപയാണ് മലയാളി ക്ഷേമനിധിയില്‍ നിക്ഷേപിച്ചത്. 10.5% പലിശ നിക്ഷേപത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിക്ഷേപ സംഖ്യ പലിശ സഹിതം തിരികെ നൽകിയില്ല. തുടര്‍ന്ന് മലയാളി ക്ഷേമനിധി ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടർക്കുമെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
നിക്ഷേപസംഖ്യ പലിശ സഹിതം തിരികെ നൽകാത്ത എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഹർജിക്കാരിക്ക് 1,00,000 രൂപയും 2023 ജൂലൈ മുതൽ 10.5% പലിശയും നഷ്ടപരിഹാരമായി 5,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























