കൊല്ലം : കൊല്ലം തെന്മല മാമ്പഴത്തറ വനത്തില്‍ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തിയതില്‍ അന്വേഷണം തുടരും. കാട്ടാനയുടെ ആക്രമണത്തിൽ കാട്ടുപോത്ത് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാനായില്ല. ആയിരം കിലോ തൂക്കം വരുന്ന കാട്ടുപോത്തിന്റെ ജഡം നാല് ദിവസം മുന്‍പാണ് വനപാലകര്‍ കണ്ടെത്തിയത്.
കോന്നി വനംഓഫീസിലെ വെറ്റിനറി ഡോക്ടർ ശ്യാം, കൊല്ലം ജില്ലാ ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപോത്തിന്റെ ജഡം വനത്തില്‍ പോസ്റ്റ്മോർട്ടം ചെയ്തത്. കാട്ടാനയുടെ ആക്രമണത്തിലാണ് കാട്ടുപോത്ത് കൊല്ലപ്പെട്ടതെന്നായിരുന്നു നിഗമനമെങ്കിലും പോസ്റ്റുമോർട്ടത്തില്‍ ഇത് സ്ഥിരീകരിക്കാനായില്ല. ആനയുടെ അടിയേറ്റാല്‍ കാട്ടുപോത്തിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടാകും.
എന്നാലിവിടെ അത് കണ്ടെത്താനായില്ല. മുറിവുകളൊന്നുമില്ല. വിശദമായ പരിശോധനാഫലം വന്നാല്‍ മാത്രമേ ഇനി വ്യക്തത വരുകയുളളു. ഈ പ്രദേശത്തു സ്ഥിരമായി കാണുന്ന കാട്ടാനയെയാണ് ആദ്യം സംശയിച്ചിരുന്നത്. വനത്തിനുള്ളിൽ നാരങ്ങാചാൽ എന്നറിയപ്പെടുന്ന അരുവിയോട് ചേർന്നാണ് മൂന്നുദിവസം മുന്‍പ് കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയത്.