കൊച്ചി: ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണം തടയാൻ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന്ഹൈക്കോടതി. പ്രതികളെ വൈദ്യ പരിശോധനക്ക് എത്തിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ വേഗത്തിൽ തയ്യാറാക്കണം. ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം സംവിധാനങ്ങളുടെ പരാജയമാണെന്നും ഹൈക്കോടതി തുറന്നടിച്ചു. ഡോ. വന്ദനയുടെ കൊലപാതകം സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് ഇന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.
ആക്രമണം നടന്ന ദിവസം പുലർച്ചെ ഉണ്ടായ മുഴുവൻ സംഭവങ്ങളും ഡിജിപി അനിൽകാന്തും എഡിജിപി എംആർ അജിത്കുമാറും ഓണ്‍ലൈനിൽ ഹാജരായി വിശദീകരിച്ചു. പ്രതി സന്ദീപിന്റെ ശബ്ദരേഖയും രേഖാചിത്രങ്ങളും ദൃശ്യങ്ങളും സഹിതമാണ് പോലീസ് കാര്യങ്ങൾ അവതരിപ്പിച്ചത്. സംഭവസ്ഥലത്ത് ഭയന്ന് നിന്ന് പോയതാണ് ഡോ. വന്ദന ആക്രമണത്തിന് ഇരയാവാൻ കാരണമെന്നായിരുന്നു കോടതിയിൽ പൊലീസിന്റെ വാദം. സ്വന്തം ജീവൻ കൊടുത്തും ജനങ്ങളെസംരക്ഷിക്കാൻ ബാധ്യതയുള്ള പോലീസ് വന്ദനയെ ആക്രമിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
ആശുപത്രിയിൽ സുരക്ഷ സംവിധാനങ്ങളുണ്ടായിരുന്നില്ല, കുത്തേറ്റ ഉടനെ തന്നെ പൊലീസ് ഓടി മാറി. ഇല്ലായിരുന്നെങ്കിൽ വന്ദനയുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ച കോടതി, മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കുന്ന വേളയിലുള്ള മാനദണ്ഡങ്ങൾ വൈദ്യ പരിശോധനാ സമയത്തും പാലിക്കണമെന്നും നിർദേശിച്ചു.





























