കണ്ണൂർ: നവകേരളാ യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. നടന്നത് ഭീകരപ്രവർത്തനം ആണെന്നാണ് ഇ.പി ജയരാജൻ പ്രതികരിച്ചത്. ഇന്നലെ നടന്ന പ്രതിഷേധത്തിനെതിരായ ആക്രമണത്തിൽ 14 സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തർക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ഇ.പി ജയരാജന്റ് പ്രതികരണം. പതിനായിരങ്ങൾ പങ്കെടുക്കുന്നൊരു മഹാറാലിയിൽ മൂന്നാലു പേർ കറുത്ത കൊടിയും വടിയും കല്ലുമെടുത്ത് വന്നാൽ എന്താ അർഥം. ജനാധിപത്യമാണോ? എന്ന് അദ്ദേഹം ചോദിച്ചു.
രണ്ടോ മൂന്നോ ആളുകൾ വന്ന് നടത്തുന്ന ഭീകരപ്രവർത്തനമാണോ പ്രതിഷേധം? മുഖ്യമന്ത്രിയുടെ കാറിന് നേരെയും ബസിന് നേരെയും കല്ലെറിയാൻ വന്നതാണോ പ്രതിഷേധം? എന്നാലവർ നടത്തട്ടേ. ജനങ്ങളിത് തിരിച്ചറിയും. അക്രമമാണ് നടത്തിയത്. അതിന് പരിശീലനം നൽകി കൊണ്ടുവന്ന് എറിയുകയായിരുന്നെന്നും ജയരാജൻ ആരോപിച്ചു. പ്രതിഷേധക്കാരെ ചെടിച്ചട്ടിയുൾപ്പെടെ കൊണ്ട് ആക്രമിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ, പതിനായിരക്കണക്കിന് പേർ വന്നിട്ടുള്ളൊരു റാലിയുടെ നേരെ ഇങ്ങനൊരു ഭീകര പ്രവർത്തനം വരുമ്പോൾ ഗാന്ധിജിയെ പോലെ സഹിക്കുമെന്നാണോ ധരിക്കുന്നത് എന്നായിരുന്നു ജയരാജന്റെ മറുചോദ്യം.





























