ഇരവിപേരൂര്‍ : പടുതാ ഷെഡ്‌ഡിനുള്ളിൽ കിടക്കുന്ന ഈ കുടുംബത്തിന് കിട്ടിയത് മുന്തിയ ഗ്രേഡിലുള്ള വെള്ള റേഷൻ കാർഡ്. മാറ്റി നൽകില്ലെന്ന് പിടിവാശിയിൽ തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥർ. നിങ്ങള്‍ക്ക് യാതൊരു ഉളുപ്പുമില്ലേ എന്ന് ജനം ചോദിച്ചാല്‍ ഒട്ടും അധികമാവില്ല. നിയമത്തിന്റെ നൂലാമാലകളും മുട്ടാത്തര്‍ക്കങ്ങളും പറഞ്ഞ് പാവങ്ങളെ ദ്രോഹിക്കാന്‍ വ്യഗ്രത കാട്ടുന്ന നിങ്ങള്‍ക്ക് ഉന്നതരുടെ മുമ്പില്‍ മുട്ടിടിക്കുമെന്ന് അറിയാം.
പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ താമസക്കാരായ തുരുത്തി മടത്തില്‍ റജിക്കും ഭാര്യ മഞ്ജുഷക്കുമാണ് അധികാരികളില്‍ നിന്നും നീതി നിഷേധിക്കപ്പെട്ടത്. ചെറുകിട സോപ്പുപൊടി നിര്‍മ്മാണമാണ് റെജിയുടെ തൊഴില്‍, സ്കൂളില്‍ പോകുന്ന രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്. വാര്‍ഡ് മെമ്പര്‍ ശശിധരന്‍ ഇവര്‍ക്ക് വേണ്ട സഹായങ്ങളൊക്കെ ചെയ്യുന്നുണ്ട് എന്നു പറഞ്ഞു. ഇവരുടെ കാര്‍ഡ് മാറ്റിനല്‍കണം എന്ന് താലൂക്ക് സപ്ലൈ ഓഫീസറോട് പലപ്രാവശ്യം പറഞ്ഞിരുന്നുവെങ്കിലും ഓരോ പ്രാവശ്യവും ഓരോ ന്യായങ്ങളും തര്‍ക്കങ്ങളുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ശശിധരന്‍ പറയുന്നു. സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത ഇവരുടെ കാര്യം വളരെ പരിതാപകരമാണെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് ടെക്നോളജിയില്‍ കേരളത്തില്‍ മുന്നിലാണ്. ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ വര്‍ഷങ്ങള്‍ക്കുമുമ്പെ നേടിയതാണ്. സൌജന്യ വൈ ഫൈ സേവനവും ഇവിടെ നല്‍കുന്നു. ഇതൊക്കെയുണ്ടെങ്കിലും റജിയെപ്പോലെയുള്ള കുടുംബങ്ങള്‍ ഇപ്പോഴും പരിധിക്ക് പുറത്താണ്. ആരും തിരിഞ്ഞു നോക്കുന്നില്ല എന്നതാണ് സത്യം. ഐ.എസ്.ഓ ഉണ്ടല്ലോ ..പിന്നെന്തുവേണം.
തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസിലെ സാറന്മാര്‍ ഇതൊന്നു വായിക്കണം….ഇതുപോലുള്ള ദുരിത കാലത്താണ് പാവപ്പെട്ടവര്‍ക്ക് റേഷൻ കാർഡ് ഏറെ ആശ്വാസകരമാകുന്നത്. പണിയില്ലാതായിട്ട് മാസം ഒന്നാകുന്നു. കത്തുന്ന വയറുമായി ദിവസങ്ങള്‍ തള്ളിനീക്കുന്ന ഇതുപോലെയുള്ളവരുടെ ശാപം ഇടിത്തീയായി നിങ്ങളുടെമേല്‍ പതിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഈ കുടുംബത്തിന് കിട്ടിയ വെള്ള റേഷൻ കാർഡ് മാറ്റി താഴ്ന്ന കാർഡ് എടുക്കാൻ ഇവര്‍ അപേക്ഷ നൽകിയപ്പോൾ തിരുവല്ല താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ ഇതിന് തടസ്സം പറഞ്ഞുവെന്നാണ് അറിയുന്നത്. തികച്ചും സത്യസന്ധമായ ഇതുപോലെയുള്ള കാര്യങ്ങള്‍ക്ക് എങ്ങനെ തടസ്സം പറയുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. നിങ്ങളില്‍ത്തന്നെ ജോലിയോടും ജനങ്ങളോടും കൂറുള്ള ജീവനക്കാരുണ്ട്. എന്നാല്‍ അവരെക്കൊണ്ടുപോലും ഒന്നും ചെയ്യിക്കുവാന്‍ അനുവദിക്കാത്ത ചിലരാണ് നാടിന്റെ ശാപം. ഈ വൈകിയ വേളയിലെങ്കിലും തെറ്റ് തിരുത്തുവാന്‍ നിങ്ങള്‍ തയ്യാറാകുക. താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ഈ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുവാന്‍ കഴിയില്ല. ജനപ്രതിനിധികള്‍ മറന്ന ഇവര്‍ക്ക് നീതി ലഭിക്കുവാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ഈ കുടുംബത്തോടൊപ്പം ഉണ്ടാകണം.