എറണാകുളം : യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളം ജില്ലയിൽ ഇത്തവണ ആധിപത്യം ഉറപ്പിക്കാൻ ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടമാണ് നടന്നത്. നിലവിൽ ജില്ലയിലെ 14 നിയമസഭാ സീറ്റുകളിൽ ഒൻപത് എണ്ണം യുഡിഎഫിനും അഞ്ചെണ്ണം എൽഡിഎഫിനുമാണ്. എൽഡിഎഫ് തരംഗമുണ്ടായ 2021-ൽ പോലും യുഡിഎഫിനെ കൈവിടാത്ത ചരിത്രമാണ് എറണാകുളത്തിനുള്ളത്. മുന്നണികളുടെ പ്രതീക്ഷകൾ പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങൾ നിലവിൽ യുഡിഎഫിനൊപ്പമാണ്. കളമശ്ശേരി, വൈപ്പിൻ, കൊച്ചി, കുന്നത്തുനാട്, കോതമംഗലം എന്നിവ എൽഡിഎഫിന്റെ കൈവശവുമാണ്.
സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള ശക്തമായ ജനവികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും 14 സീറ്റുകളും തൂത്തുവാരുമെന്നുമാണ് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർണായക പോരാട്ടങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖർ മാറ്റുരയ്ക്കുന്ന മണ്ഡലങ്ങൾ എറണാകുളത്ത് ഇത്തവണയുമുണ്ട്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കളമശ്ശേരിയിൽ മന്ത്രി പി. രാജീവും ജനവിധി തേടുന്നു. ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥി അഞ്ജലി നായർക്കെതിരെ തുടക്കത്തിൽ പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും അവസാന ഘട്ടത്തിൽ ഒത്തൊരുമയോടെ മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ നേതൃത്വം.






























