എറണാകുളം : പരമ്പരാഗത ഈറ്റ ഉൽപ്പന്ന നിർമാണ മേഖലയ്ക്ക് കരുത്ത് പകരാൻ യന്ത്രവൽകരണ രീതികള്‍ പരിചയപ്പെടുത്തി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ). തൊഴിലാളികൾക്ക് ഏറ്റവും പ്രയാസമേറിയ ഈറ്റ ചീളുകളാക്കൽ ഘട്ടം എളുപ്പമാക്കുന്നതിന് ബാംബൂ സ്ലൈവറിങ് യന്ത്രം പരിചയപ്പെടുത്തി. യന്ത്രത്തിന്റെ ആദ്യഘട്ട പ്രായോഗിക പരിശീലനം കോതമംഗലം കോട്ടപ്പടിയിൽ നടന്നു. വിപണിയിൽ ഈറ്റ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ചീളുകളുണ്ടാക്കിയെടുക്കാനുള്ള കാലതാമസം ഉൽപാദന വർധനവിന് തടസ്സമായി നിലനിൽക്കുകയാണ്. ഇതിന് പരിഹാരമായാണ് സി.എം.എഫ്.ആർ.ഐയുടെ കീഴിലുള്ള കെ.വി.കെ ബാംബൂ സ്ലൈവറിങ് യന്ത്രം ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നത്.
നാല് തൊഴിലാളികൾ ഒരു ദിവസം മുഴുവൻ ചെലവഴിച്ച് നിർമ്മിക്കുന്ന ചീളുകൾ, ബാംബൂ സ്ലൈവറിങ് യന്ത്രത്തിന്റെ സഹായത്തോടെ ഒരാൾക്ക് വെറും രണ്ടര മണിക്കൂറിനുള്ളിൽ നിർമ്മിക്കാനാകുമെന്ന് കെ.വി.കെ മേധാവി ഡോ.ഷിനോജ് സുബ്രമണ്യൻ പറഞ്ഞു. ഇതിലൂടെ ഉൽപ്പാദനക്ഷമത ഗണ്യമായി വർധിപ്പിക്കാനും തൊഴിലാളികളുടെ ശാരീരിക അധ്വാനം കുറയ്ക്കാനും വരുമാനം മെച്ചപ്പെടുത്താനും സാധിക്കും. പ്ലാമുടിയിലെ ത്രിവേണി വനിതാ പട്ടികജാതി സംഘത്തിലെ അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. ഈറ്റ ഉൽപന്ന നിർമാണമാണ് ഇവരുടെ പ്രധാന ഉപജീവനമാർഗം. ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനും വിപണിയിലെ ആവശ്യകത കൂടുതൽ ഫലപ്രദമായി നിറവേറ്റുന്നതിനും യന്ത്രവത്കരണം സഹായകമാകും.
ഈറ്റയെ ഒരേ കനത്തിലുള്ള ചെറുചീളുകളാക്കി മാറ്റാൻ സഹായിക്കുന്ന ബാംബൂ സ്ലൈവറിങ് യന്ത്രത്തിന്റെ പ്രവർത്തനം, സുരക്ഷാ മുൻകരുതലുകൾ, ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന രീതികൾ എന്നിവ പരിശീലനത്തിൽ വിശദീകരിച്ചു. കെ.വി.കെ ടെക്‌നിക്കൽ ഓഫീസർമാരായ പുഷ്പരാജ് ആഞ്ചലോ, റോബിൻ ബിലാം, ടെക്‌നീഷ്യൻ സിനീഷ് അംബി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ പട്ടികജാതി ഉപ പദ്ധതിയുടെ ഭാഗമായി അങ്കമാലി കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.





























