തൃശ്ശൂര്‍: തൃശ്ശൂര്‍ പൂര വിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാർ തെക്കേനട തള്ളിത്തുറക്കും. കൊച്ചിൻ ദേവസ്വം ബോർഡ്, ഘടകപൂരങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പൂര വിളംബരം നടത്താൻ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ മടക്കിക്കൊണ്ടുവരണമെന്ന അഭിപ്രായം ഉയർന്നിരുന്നു. അത് പരിഗണിക്കാതെയാണ് എറണാകുളം ശിവകുമാറിന് വീണ്ടും അവസരം നൽകിയത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പ് ഇക്കുറിയും എറണാകുളം ശിവകുമാറിനാണ്. ഘടകപൂരങ്ങളുടെ സാമ്പത്തിക സഹായം വർധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരമായി തെക്കേ ഗോപുരവാതിൽ തുറക്കുക. രാമചന്ദ്രന്‍റെ വരവോടെയാണ് ജനസാഗരമെത്തുന്ന വിധത്തിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നില്ലെങ്കിലും തെക്കേനട തുറക്കുന്ന ചടങ്ങ് തന്നെ മറ്റ് ചടങ്ങുകളേക്കാളും ഗംഭീരമായിരുന്നു. ഇതിന് മാത്രമായി ദൂരദേശത്ത് നിന്ന് പോലും ആളുകളെത്തിയിരുന്നു. രാമചന്ദ്രനെ എഴുന്നെള്ളിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സ്വന്തം ആനയായ എറണാകുളം ശിവകുമാറിനെ രംഗത്തിറക്കാൻ കൊച്ചിൻ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.





























