പാവറട്ടി : വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ പീഡിപ്പിച്ച അധ്യാപകന് 29 വർഷം കഠിനതടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം ഒമ്പതുമാസവുംകൂടി ശിക്ഷ അനുഭവിക്കണം. സാന്മാർഗികശാസ്ത്രം (മോറൽ സയൻസ്) അധ്യാപകൻ നിലമ്പൂർ ചീരക്കുഴി കാരാട്ട് വീട്ടിൽ അബ്ദുൽറഫീഖി (44) നെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ നിയമം പ്രാബല്യത്തിൽ വന്നശേഷം തൃശ്ശൂർ ജില്ലയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം.പി ഷിബുവാണ് വിധി പ്രഖ്യാപിച്ചത്. സാക്ഷികളായ അധ്യാപകർ കൂറുമാറിയിരുന്നു.
2012 ലാണ് സംഭവം. സ്കൂളിൽനിന്ന് വിനോദയാത്ര പോയി തിരിച്ചുവരുന്ന സമയത്ത് ബസിന്റെ പിൻസീറ്റിൽ തളർന്നു മയങ്ങുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.എസ് ബിനോയ് ഹാജരായി. 20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പാവറട്ടി പോലീസ് ഇൻസ്പെക്ടറായിരുന്ന എം.കെ രമേഷും ഇൻസ്പെക്ടറായ എ.ഫൈസലുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.