പത്തനംതിട്ട : ഉത്ഘാടനം കഴിഞ്ഞിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫയര്‍ ഫോഴ്സിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും ലഭിക്കാതെ ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ സമുച്ചയം. ഇതൊന്നുമറിയാതെ കടമുറികള്‍ ലേലത്തില്‍ പിടിച്ച വ്യാപാരികള്‍ അടച്ച തുക തിരിച്ച് നല്‍കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരമുള്ള അനുമതി ലഭിക്കാത്ത കെട്ടിടത്തിലെ കടമുറികളാണ് വ്യാപാരികള്‍ക്ക് ലേലം ചെയ്തത്. തുക നഷ്ടപ്പെട്ട വ്യാപാരികള്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല.
കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ സുരക്ഷാ സംവിധാനങ്ങളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കുന്നത്തില്‍ വന്ന വീഴ്ചയാണ് ഫിറ്റ്നസ് ലഭിക്കാത്തതിന് പ്രധാന കാരണം. ഇത് രണ്ടും ലഭിച്ചെങ്കില്‍ മാത്രമേ പത്തനംതിട്ട നഗരസഭയ്ക്ക് കെട്ടിട പെര്‍മിറ്റിന് അനുമതി നല്‍കാന്‍ സാധിക്കുകയുള്ളൂ. 2024 സെപ്റ്റംബര്‍ 30ന് കെ.എസ്.ആര്‍.റ്റി.സി എംപ്ലോയീസ് അസോസിയേഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയിലെ കടമുറികള്‍ മൂന്നുമാസത്തിനുള്ളില്‍ തുറന്നു നല്‍കുമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചിട്ടും നടപടിയുണ്ടായില്ല.
9 കോടി രൂപ മുടക്കിയാണ് കെട്ടിടം നിര്‍മ്മിച്ചത്. രാത്രിയായാല്‍ അടച്ചിട്ടതും പാതി പൂര്‍ത്തിയായതുമായ കെട്ടിടങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ചില വ്യാപാരികളുടെ തുക മടക്കി നല്കിയതായും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ഇതിനായി 25 കോടി രൂപയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നുമാണ് വിഷയം സംബന്ധിച്ച് കെ.എസ്.ആര്‍.റ്റി.സി അധികൃതരുടെ വിശദീകരണം.





























