ന്യൂഡൽഹി : ഭർത്താവിന്റെ മരണശേഷം ജനറല്‍ പ്രൊവിഡന്റ് ഫണ്ട് (ജി.പി.എഫ്) തുകയുടെ നോമിനി മാതാവാണെങ്കിലും ഭാര്യക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി നിർണായക വിധി പ്രസ്താവിച്ചു. ജീവനക്കാരൻ വിവാഹിതനായതോടെ വിവാഹത്തിന് മുമ്ബ് നല്‍കിയ എല്ലാ നോമിനേഷനുകളും അസാധുവാകുമെന്നത് ജി.പി.എഫ് നോമിനേഷൻ ഫോറത്തിലേയും നിയമങ്ങളിലേയും വ്യക്തമായ വ്യവസ്ഥയാണെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.2003 ല്‍ സർക്കാർ ജീവനക്കാരനെ വിവാഹം കഴിച്ച ഹർജിക്കാരിയുടെ കേസ് പരിശോധിക്കുമ്ബോഴായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.
ജീവനക്കാരൻ സേവനാനുകൂല്യങ്ങള്‍ക്കായി ഭാര്യയെ നോമിനിയാക്കിയിരുന്നെങ്കിലും ജി.പി.എഫ് നോമിനേഷനില്‍ മാറ്റം വരുത്തിയിരുന്നില്ല. വിവാഹിതനായതോടെ അമ്മയുടെ പേരിലുള്ള മുമ്ബത്തെ നോമിനേഷൻ സ്വാഭാവികമായി അസാധുവാകുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നോമിനേഷൻ തിരുത്തുകയോ പുതുക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം ജീവനക്കാരനോടാണ്. അധികാരികള്‍ക്ക് ജീവനക്കാരനെ നിർബന്ധപൂർവ്വം അതിന് നിർദേശിക്കേണ്ട ബാധ്യതയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 2021ല്‍ ജീവനക്കാരൻ മരിച്ചപ്പോള്‍ ഭാര്യയ്ക്ക് 60 ലക്ഷം രൂപയുടെ മറ്റ് സേവനാനുകൂല്യങ്ങള്‍ ലഭിച്ചിട്ടുമുണ്ട്.
ജി.പി.എഫ് തുക നോമിനി അമ്മയാണെന്ന കാരണത്താല്‍ തടഞ്ഞുവെക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹർജിക്കാരി സെൻട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ട്രൈബ്യൂണല്‍ തുക അമ്മക്കും ഭാര്യക്കും തുല്യമായി വീതിച്ചുനല്‍കണമെന്നായിരുന്നു നിർദേശം. മകൻ ഭാര്യയ്ക്കും തന്നെക്കുമാണ് (അമ്മയ്ക്ക്) ആനുകൂല്യം ലഭിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വാദിച്ച് അമ്മ ബോംബെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈകോടതി ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയതിനെ തുടർന്ന് ഹരജിക്കാരി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പരിശോധനയ്ക്കു ശേഷം സുപ്രീംകോടതി ഹൈകോടതി വിധി റദ്ദാക്കി. പി.എഫ് തുക മുഴുവനും ഭാര്യയ്ക്ക് നല്‍കാൻ നിർദ്ദേശം നല്‍കി. നേരത്തെ ട്രൈബ്യൂണലിന്റെ വിധിപ്രകാരം നല്‍കിയിരുന്ന പകുതി വിഹിതവും പുറമെ ബാക്കി തുകയും മുഴുവനായും ഹരജിക്കാരിക്ക് ലഭിക്കണമെന്ന് കോടതി ഉത്തരവിട്ടു.





























