തിരുവനന്തപുരം : പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കണക്കുകൾ പൊതുമണ്ഡലത്തിൽ വയ്ക്കാൻ എന്താണു പ്രയാസം എന്ന ചോദ്യമുയർത്തി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ടി.എം.തോമസ് ഐസക്. നിയമപരമായി ആവശ്യമില്ലെങ്കിലും കണക്കു പുറത്തു പറഞ്ഞാൽ എന്താണു കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. വിവാദമുണ്ടായപ്പോൾ കണക്കുകൾ കുടുംബസംഗമം വിളിച്ചു പാർട്ടി അനുഭാവികളെ അറിയിക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും, കണക്കുകൾ പുറത്തുവിടാമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതെക്കുറിച്ചു യുട്യൂബ് ചാനലിലെ അഭിമുഖത്തിൽ വന്ന ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് തോമസ് ഐസക് അതൃപ്തി പരസ്യമാക്കിയത്.
രക്തസാക്ഷി ഫണ്ട് പിരിച്ചതിന്റെയും ചെലവാക്കിയതിന്റെയും കണക്കു പൊതുമണ്ഡലത്തിൽ പറയാൻ പ്രയാസമെന്തെന്നു തനിക്കു മനസ്സിലാകുന്നില്ലെന്നു തോമസ് ഐസക് പറഞ്ഞു. സാധാരണ നിലയ്ക്കു ഫണ്ട് പാർട്ടി കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചാൽ മതി. പൊതുമണ്ഡലത്തിൽ വയ്ക്കുന്ന പതിവില്ല. പക്ഷേ ഇങ്ങനെയൊരു തർക്കം വന്നാൽ വയ്ക്കുന്നതിൽ എന്താ തടസ്സമുള്ളത്? ഇങ്ങനെയൊരു വിവാദം വന്നാൽ ആരു വേണമെങ്കിലും വന്നു പരിശോധിച്ചോ, എന്താ കുഴപ്പം എന്നു പറയണം. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിൽ ഒരുതരത്തിലുള്ള അഴിമതിയുമില്ലെന്നു പാർട്ടി കമ്മിഷൻ പരിശോധിച്ചു കണ്ടെത്തിയതാണ്. അവിടത്തെ ചേരിതിരിവിൽ ഇതൊരു ആയുധമായി ഉപയോഗിച്ചതാണ് – തോമസ് ഐസക് പറഞ്ഞു.






























