കാലിഫോർണിയ: മനുഷ്യൻ മനസ്സിൽ ചിന്തിക്കുന്നതെല്ലാം കംപ്യൂട്ടറിലേക്കോ ഫോണുകളിലേക്കോ പകർത്താൻ കഴിഞ്ഞാലോ? . ദീർഘകാലമായി അത്തരമൊരു പരീക്ഷണത്തിലായിരുന്നു ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ കമ്പനിയായ ന്യൂറാലിങ്ക്. ഇപ്പോഴിതാ അവർ ആദ്യമായി മനുഷ്യന്റെ തലച്ചോറിൽ വിജയകരമായി ചിപ്പ് ഘടിപ്പിച്ചു. ഒരു രോഗിയിൽ ബ്രെയിൻ ചിപ്പ് സ്ഥാപിച്ചെന്നും അദ്ദേഹം സുഖംപ്രാപിച്ചുവരുകയാണെന്നും ആദ്യ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും ഇലോൺ മസ്‌ക് സാമൂഹികമാധ്യമമായ എക്സിലൂടെ അറിയിച്ചു. ‘ടെലിപ്പതി’യെന്നാണ് ചിപ്പിന് മസ്ക് നൽകിയ പേര്.
തലച്ചോറിലെ ചിന്തകളെ നിയന്ത്രിക്കുന്ന ഭാഗത്ത് റോബോട്ടിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തി നേർത്തനാരുകളുപയോഗിച്ച് നിർമിച്ച ചിപ്പ് ഘടിപ്പിച്ചത്. അന്വേഷണാത്മകമായ ഈ പരീക്ഷണത്തെ പ്രൈം (PRIME-പ്രിസൈസ് റോബോട്ടിക്കലി ഇംപ്ലാന്റഡ് ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ്) എന്നാണ് വിളിക്കുന്നത്.





























