ആലപ്പുഴ: ‘അന്ന് ധനുമാസത്തിലെ തിരുവാതിരയായിരുന്നു. നോയമ്പ് നോറ്റ് ഭർത്താക്കന്മാരുടെ ആയുരാരോഗ്യത്തിന് മംഗല്യവതികൾ വ്രതം നോൽക്കുന്ന ദിവസം. അന്നുതന്നെയാണ് 16 വർഷം നീണ്ട രൺജിത്ത് ശ്രീനിവാസൻ – ലിഷ ദമ്പതികളുടെ സന്തുഷ്ട ദാമ്പത്യവും അറ്റത്. അതൊരു ഞായറാഴ്ചയായിരുന്നു. പിന്നീടുള്ള എല്ലാ ഞായറാഴ്ചകളും മാനസികമായി വേട്ടയാടുകയാണ്. ബ്ലഡി സൺഡേ എന്ന് വിശേഷിപ്പിക്കുന്നതാവും ശരി”. -ഉള്ളുലഞ്ഞ മനസുമായി രൺജിത്തിന്റെ ഭാര്യ അഡ്വ. ലിഷ പറയുന്നു.
ഭർത്താവിനെ കൊന്നവർക്ക് ശിക്ഷ വിധിച്ചതിലുള്ള ആശ്വാസത്തിൽ വിനോദിന്റെ അമ്മ വിനോദിനിയെയും, മക്കളായ ഭാഗ്യയെയും ദൃശ്യയെയും ചേർത്തുനിറുത്തി ധൈര്യം പകരുകയാണ് ലിഷ. അക്രമികൾ തകർത്ത സ്വീകരണമുറിയിലെ ചില്ലുടഞ്ഞ ടീപോയ് ഇന്നും ഇവിടെയുണ്ട്. രൺജിത്തിന്റെ വിയോഗത്തിനു ശേഷം വീട്ടിൽ ഒരു വസ്തുക്കളും മാറ്റിയിട്ടില്ല.
ഡൈനിംഗ് റൂമിൽ പ്രവേശിക്കാതെ വീടിന്റെ ഒരു ഭാഗത്തേക്കും പോകാനാവില്ല. അതുകൊണ്ടുതന്നെ ആ നടുക്കുന്ന ദൃശ്യങ്ങൾ മനസിൽ തെളിഞ്ഞുകൊണ്ടേയിരിക്കും. മകനെക്കുറിച്ച് സംസാരിച്ചാണ് അമ്മ വിനോദിനിയുടെ ഓരോ ദിനവും ആരംഭിക്കുന്നത്. ജനിച്ച് ആറാം മാസമാണ് രൺജിത്ത് ആലപ്പുഴയിലെത്തുന്നത്.





























