കോന്നി : നടുവത്തുമൂഴി വനമേഖലയിൽ കൂരമാനിനെ വേട്ടയാടിയ സംഭവത്തിൽ കോടതിയിൽ കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വനപാലകർ വനത്തിൽ തെളിവെടുപ്പ് നടത്തി. കേസിൽ ഒന്നാം പ്രതിയായ തേക്കുതോട് മൂർത്തിമൺ സ്വദേശി കാർത്തികഭവൻ സുരാജ്(57), രണ്ടാം പ്രതി ചേരിമുക്കിൽ വാടകക്ക് താമസിക്കുന്ന പൊന്നച്ചൻ എന്ന് വിളിക്കുന്ന വടക്കേകര വീട്ടിൽ മിഖായേൽ (58) എന്നിവരെ ആണ് തെളിവെടുപ്പ് നടത്തിയത്. നടുവത്തുമൂഴി റേഞ്ച് ഓഫിസർ ശരത് ചന്ദ്രൻ, കൊക്കാത്തോട് ഡെപ്യൂട്ടി അനിൽ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്.
നടുവത്തുമൂഴി വനമേഖലയിലെ അഴക്പാറ ഭാഗത്ത് നിന്നാണ് കേസിലെ മറ്റ് പ്രതികൾ പിടിയിലാകുന്നത്. തേക്കുതോട് സ്വദേശി തോപ്പിൽ വീട്ടിൽ പ്രവീൺ പ്രമോദ്(29)ഏഴാം തല സ്വദേശി മനു, പ്രായപൂർത്തിയാകാത്ത ആദിവാസി വിഭാഗത്തിൽ പെട്ടയാൾ എന്നിവരെ ആണ് വനപാലകർ ആദ്യം പിടികൂടിയത്. ഇപ്പോൾ പിടിയിലായ മൂർത്തിമൺ സ്വദേശി സുരാജ്, കോന്നി ചേരിമുക്ക് സ്വദേശി മിഖായേൽ(പൊന്നച്ചൻ) എന്നിവർ സ്ഥലത്ത് നിന്നും രക്ഷപെടുകയും ചെയ്തിരുന്നു. ഇവർ പിന്നീട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതികളിൽ നിന്നും തിര നിറച്ച നാടൻ തോക്ക്, കൂരമാനിന്റെ ഇറച്ചി, പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ, കത്തി, ഹെഡ് ലൈറ്റ് തുടങ്ങിയവ വനപാലകർ പിടിച്ചെടുത്തിരുന്നു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ചക്രവർത്തിയുടെ നിർദേശപ്രകാരം ഫോറസ്റ്റർ എം ജി രാധാകൃഷ്‌ണൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ ഉള്ള സംഘം വനത്തിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നതിനിടയിൽ ആണ് വേട്ടസംഘം വനപാലകരുടെ പിടിയിലായത്. കൂട്ടത്തിൽ ഉണ്ടായിരുന്ന ആദിവാസി വിഭാഗത്തിൽ പെട്ടയാളുകളെ ഉപയോഗിച്ച് വനത്തിൽ വേട്ടനടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി. വനപാലക സംഘം കാട്ടിലേക്ക് പോവുകയും കോട്ടാംപാറയിൽ നിന്നും നടന്നു തുടങ്ങിയ സംഘം രാത്രി വല്ലങ്കയത്ത് ക്യാമ്പ് ചെയ്യുകയും അടുത്ത ദിവസം രാവിലെ മൂന്ന് മുക്ക് ഭാഗത്ത് എത്തിയപ്പോൾ വനത്തിനുള്ളിൽ നിന്നും വെടിയൊച്ച കേൾക്കുകയും ചെയ്തു. തുടർന്ന് വനത്തിൽ നടത്തിയ തിരച്ചിലിൽ ചോരപ്പാടുകൾ കണ്ടെത്തുകയും വനത്തിൽ അഴക്പാറ ഭാഗത്ത് താത്കാലിക ഷെഡിൽ നിന്നും നായാട്ട് സംഘത്തിലെ മൂന്ന് പേരെ കണ്ടെത്തുകയും ചെയ്തു. വനപാലകരെ കണ്ടതിനെ തുടർന്ന് സംഘത്തിൽ ഉണ്ടായിരുന്ന സുരാജ്, മിഖായേൽ എന്നിവർ കല്ലാർ നീന്തി കടന്ന് രക്ഷപെടുകയുമായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.































