കൊച്ചി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജില്ലയില്‍ പ്രവേശിക്കുന്ന ദിനത്തില്‍ കോണ്‍ഗ്രസ് എറണാകുളം മണ്ഡലം പ്രസിഡന്‍റ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ പാറപ്പുറമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് വ്യാപാരി സംഘടനയുടെ ജില്ല പ്രസിഡന്റ്, ഒ.ബി.സി കോണ്‍ഗ്രസ് ജില്ല ജനറൽ സെക്രട്ടറി, ആര്‍. ശങ്കര്‍ ഫൗണ്ടേഷന്‍ ജില്ല സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന നേതാവാണ് രാധാകൃഷ്ണന്‍ പാറപ്പുറം. രാഹുലിന്റെ ഭാരത് ജോഡോ യാത്ര കേന്ദ്ര സര്‍ക്കാറിനെ ബാധിക്കില്ലെന്ന് രാധാകൃഷ്ണന്‍ പാറപ്പുറം എറണാകുളത്ത് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിരവധി പ്രശ്നങ്ങളുള്ളതുകൊണ്ടാണ് അവര്‍ യാത്ര നടത്തുന്നത്.
രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ബി.ജെ.പിക്കാണ് പ്രസക്തിയെന്നും മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലുള്ള വിശ്വാസമാണ് ബി.ജെ.പിയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ നേതൃപാടവവും അഴിമതിയില്ലായ്മയും ബി.ജെ.പിക്ക് അഭിമാനകരമാണ്. മോദി സര്‍ക്കാറിന്‍റെ അഴിമതിമുക്ത പ്രതിച്ഛായ തന്നെ ആകര്‍ഷിച്ചതായും അദ്ദേഹം പറഞ്ഞു.
മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതെന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് പരിശോധിക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര കൊച്ചിയില്‍ എത്തിച്ചേരുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ബി.ജെ.പി നല്‍കുന്ന പാരിതോഷികമാണ് രാധാകൃഷ്ണന്‍ പാറപ്പുറത്തിന്റെ പാര്‍ട്ടിമാറ്റമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.





























