മുംബൈ : മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ നവംബര്‍ 12 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയില്‍ വിട്ട് ബോംബെ ഹൈക്കോടതി ഉത്തരവിറക്കി. ദേശ്മുഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ പ്രത്യേക കോടതി ഉത്തരവ് മരവിപ്പിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതി ഞായറാഴ്ച പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്.
ദേശ്മുഖിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ആറാം തീയതിയിലെ പ്രത്യേക കോടതി ഉത്തരവ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ദേശ്മുഖിനെ ചോദ്യം ചെയ്യാന്‍ അഞ്ച് ദിവസമേ കിട്ടിയുള്ളൂയെന്നും അതില്‍ രണ്ടുദിവസം ദീപാവലി അവധി ആയിരുന്നെന്നും ഇ.ഡി വാദിച്ചു.
100 കോടിയുടെ അഴിമതി ആരോപണം ഉള്ള കേസ് ആയതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് മാധവ് ജാംദാര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ച് അദ്ദേഹത്തെ നവംബര്‍ 12 വരെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, ഒമ്പത് ദിവസത്തേക്ക് ദേശ്മുഖിനെ കസ്റ്റഡിയില്‍ വേണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാല്‍, നാല് ദിവസത്തേക്ക് മാത്രമേ അനുവദിക്കാവൂയെന്ന് അനില്‍ ദേശ്മുഖിന്റെ അഭിഭാഷകനായ വിക്രം ചൗധരി വാദിച്ചു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നവംബര്‍ ഒന്നിന് അനില്‍ ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നവംബര്‍ രണ്ടിന് പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ദേശ്മുഖിനെ ആറു വരെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു.
ശനിയാഴ്ച പ്രത്യേക കോടതിയില്‍ വീണ്ടും ഹാജരാക്കിയപ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ഇ.ഡിയുടെ ഹരജി തള്ളുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു. അഴിമതി നടത്തിയതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഏപ്രില്‍ 21ന് സി.ബി.ഐ അനില്‍ ദേശ്മുഖിനെതിരെ എഫ്.ഐ.ആര്‍ ചുമത്തിയതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ആഭ്യന്തര മന്ത്രിയായിരിക്കേ ദേശ്മുഖ് ബാര്‍ ഉടമകളില്‍ നിന്ന് വാങ്ങിയ കൈക്കൂലി കടലാസു കമ്പനികള്‍ വഴി വെളുപ്പിച്ചെന്നാണ് കേസ്.