കോഴിക്കോട് : മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് സർക്കാർ തിരുത്തിയതു പിടിക്കപ്പെട്ടപ്പോൾ തൊണ്ടി മുതൽ തിരിച്ചു നൽകിയ കള്ളനെ പോലെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി അറിയാതെ മരം മുറിക്കാനുള്ള അനുമതി തമിഴ്നാടിനു കൊടുക്കാൻ ഉദ്യോഗസ്ഥർക്കു കഴിയില്ല. സർക്കാർ നാടകം കളിച്ചു ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ ഉത്തരവ്, സർക്കാർ അറിയാതെ ഇറക്കാൻ ഉദ്യോഗസ്ഥൻമാർക്കു സാധിക്കുന്നുണ്ടെങ്കിൽ പിണറായി വിജയൻ രാജിവെച്ചു വാനപ്രസ്ഥത്തിന് പോവുന്നതാണു നല്ലത്.
ഉദ്യോഗസ്ഥൻമാരാണ് ഉത്തരവിനു പിന്നിലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാവണം. കേരളത്തിലെ ജനങ്ങളെ മറന്നാണു സർക്കാർ ഈ ഉത്തരവ് ഇറക്കിയത്. നാടിനോടു ചെയ്ത ഏറ്റവും വലിയ ചതിയാണിത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായി വിജയന് കത്തയച്ചത് രണ്ടുപേരും അറിഞ്ഞുള്ള നാടകമാണ് ഇതെന്നതിന്റെ തെളിവാണ്.
വനംമന്ത്രി അറിയാതെയാണ് ഇതൊക്കെ നടന്നതെന്നു വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്നവർക്കാവില്ല. മുഖ്യമന്ത്രിയും വനംമന്ത്രിയും ഉരുണ്ടു കളിക്കുകയാണ്. ഉദ്യേഗസ്ഥരുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. മുല്ലപ്പെരിയാർ കേസിൽ കേരളത്തിനു തിരിച്ചടിയാവുന്ന ഉത്തരവ് ഇറക്കിയതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.