തിരുവനന്തപുരം : മുല്ലപ്പെരിയാറിൽ മരം മുറിക്ക് അനുമതി നൽകിയതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പു മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും കള്ളക്കളി നടത്തുന്നു. ഉദ്യേഗസ്ഥരുടെ തലയിൽ കെട്ടിവെച്ചു സർക്കാരിനു രക്ഷപ്പെടാനാകില്ല.
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നന്ദി അറിയിച്ചു കൊണ്ടുള്ള കത്ത് വ്യക്തമാകുന്നത് സർക്കാരിന്റെ അറിവോടെ തന്നെയാണു മരംമുറിക്ക് അനുമതി നൽകിയിരിക്കുന്നത് എന്നാണ്. നേരത്തെ മുഖ്യമന്ത്രിയുടെ പല നിലപാടുകളും തമിഴ്നാടിനു സഹായകരമായിരുന്നു. സമിതിക്കു മുന്നിലും സർക്കാർ ഒത്തു കളിച്ചുവെന്നു വ്യക്തമാകുന്നതാണു മരംമുറിക്ക് നൽകിയ അനുമതി. മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനു ഗുരുതര വീഴ്ചകളാണ് അടിക്കടി ഉണ്ടാകുന്നത്. ഇത് സർക്കാർ ബോധപുർവ്വം ചെയ്യുന്നതാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.